മലപ്പുറം: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അഹങ്കാരമാണ് എൽഡിഎഫിന് ഇത്ര വലിയ തോൽവിയുണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരൂരങ്ങാടി എൽഡിഎഫ് സ്ഥാനാർഥിയുമായ അജിത് കൊളാടി. അഹങ്കാരത്തിൽ സംസാരിച്ചാൽ ജനം തിരിച്ചടിക്കുമെന്നും കമ്യൂണിസ്റ്റുകാർ നേരത്തെ തന്നെ എൽഡിഎഫിനെ മാറ്റാൻ തയാറെടുത്തിരുന്നുവെന്നും അജിത് കൊളാടി.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനാണെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും വിമർശനമുയർന്നു.പിണറായിക്ക് ലാളിത്യമില്ലെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജാവെന്ന് ഭാവിച്ചുവെന്നും വിമർശനമുണ്ട്. ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും എൽഡിഎഫിൽ സിപിഐക്ക് പ്രസക്തിയില്ലാതായെന്നും അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അണികൾക്കിടയിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
മറയില്ലാതെ സംസാരിക്കാനും മുൻ വിധിയില്ലാതെ കേൾക്കാനും നേതൃത്വം തയാറാകണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎമ്മിൽ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോൾ നേതൃത്വം ഇത്രയേറെ വിമർശനങ്ങൾ പ്രതീക്ഷിച്ച് കാണില്ലെന്നാണ് വിലയിരുത്തൽ.
പിണറായി വിജയനോട് മുൻകാലങ്ങളിൽ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി. പിണറായി വിജയൻറെ ശൈലി,വെള്ളാപ്പള്ളിയെ പിന്തുണച്ചത്, പിണറായിക്ക് ധാർഷ്ട്യം എന്ന പ്രചരണം,തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവന്നു കഴിഞ്ഞു















































