ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രധാന ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ താനൊന്ന് മയങ്ങാൻ പോകുകയാണെന്ന് അറിയിച്ച് അഭിജിത്ത് ദീപ്‌കെയുടെ എക്‌സ് പോസ്റ്റ്. ഒന്നു മയങ്ങാൻ പോകുന്നു. കുറച്ചു കഴിഞ്ഞു കാണാം… എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം മുപ്പതുകാരനായ ദീപ്‌കെയ്ക്ക് ശനിയാഴ്ച രാവിലെ ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വിശ്രമമെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുക്കൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതൃത്വത്തിൽ വിദ്യാർഥികൾ പാർലമെൻ്റിലേക്കു നടത്തി മാർച്ചിനെതിരെ പോലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെ സമരത്തിന് പുതിയ മാനംകൈവന്നു. മൺസൂൺ സമ്മേളനം നടക്കുന്ന പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് കണ്ണീർവാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. പിന്നാലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
പ്രതിപക്ഷം കൂടി അണിചേർന്നതോടെ നീറ്റ് പരീക്ഷാ ചോർച്ചയിൽ അടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേയും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് സിജെപി നേതാക്കൾ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സർക്കാർ സിജെപിയുമായി ചർച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്.
തൊട്ടുപിന്നാലെ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ പി നദ്ദ എന്നിവരുമായി സിജെപി പ്രതിനിധികൾ നടത്തിയ ചർച്ചയിലായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. അതോടെ സിജെപി സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ അഹ്ളാദ പ്രകടനം നടത്തി. നമ്മൾ അത് നേടി എന്നായിരുന്നു അഭിജിത്ത് ദീപ്‌കെ ആദ്യം പ്രതികരിച്ചത്.


















































