ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമ്മിക്കുന്നതിനായുള്ള വലിയൊരു ചുവടുവെയ്പാണ് പ്രധാന്റെ രാജിയെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
“നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമ്മിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള വമ്പൻ ചുവടുവെപ്പാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജി. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളെയോർത്ത് ഞങ്ങൾ ഏവരും അഭിമാനിക്കുന്നു, ഈ സർക്കാരിനെ നീക്കാനുള്ള സമയം എത്തിയിരിക്കുന്നു- രാഹുൽ ഗാന്ധി പറഞ്ഞു.
അതുപോലെ ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ തെരുവിലിറങ്ങി ഉറച്ചുനിന്ന യുവാക്കളേയും വിദ്യാർഥികളേയും ഞാൻ ഹൃദയംനിറഞ്ഞ് അഭിനന്ദിക്കുന്നു. അതേസമയം, ഇനിയും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ബാക്കിയുണ്ടെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു: വിദ്യാർത്ഥികളോടും ഇന്ത്യയുടെ ഭാവിയോടും ആദരവ് പുലർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണം. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമവും അക്രമവും അഴിച്ചുവിട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ തുടങ്ങി ഈ ഭരണകൂടം അടിച്ചമർത്തുകയും തകർക്കുകയും ചെയ്ത സമൂഹത്തിലെ ഓരോ വിഭാഗത്തിനും പറയാനുള്ളത് ഒന്നേയുള്ളൂ; സ്വന്തം സ്വാഭിമാനത്തിനായി ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ ഉറച്ചുനിൽക്കുന്നതിലാണ് യഥാർത്ഥ ധൈര്യമുള്ളത്. ഈ സർക്കാരിനെ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭയപ്പെടേണ്ടതില്ല- രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതായി ധർമേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു. സമരത്തിനിറങ്ങിയ വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ നടന്ന സമരങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കാതിരിക്കാനും വിദ്യാർത്ഥികൾ നിയമപ്രശ്നങ്ങളിൽ കുടുങ്ങാതിരിക്കാനും വേണ്ടിയാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമായും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന വൻ വിദ്യാർത്ഥി സമരങ്ങളാണ് ഈ രാഷ്ട്രീയ മാറ്റങ്ങൾക്ക് പശ്ചാത്തലമായത്. സമരം നയിച്ച സിജെപി പ്രതിനിധികൾ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സർക്കാരിന് നിർണായക തീരുമാനം എടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്.


















































