കണ്ണൂർ: റിനി ആൻ ജോർജ് സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന് എഴുതിയ റിനിയുടെ ചിത്രം വിജിൽ മോഹനൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിജിൽ മോഹനനു പിന്തുണയുമായി നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്.
വിഐപി പാസ് വാങ്ങി റിനി എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്നാണ് വിജിൽ ചോദിക്കുന്നത്. ‘നമ്മുടെ പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്കു പോലും എത്താനോ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വിഐപി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്?
കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെപ്പോലും പൊലീസ് തടയുന്നതു നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല. അവർ വേദിയിൽ വരെ എത്തി. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.വിജയിച്ച് വന്ന യുഡിഎഫിന്റെ എംഎൽഎമാരിൽ പലർക്കും ആ വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല.


















































