ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിനു പുതിയമുഖം നൽകി പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി അണികളുമെത്തിയതോടെ പ്രതിഷേധ സമരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ് പ്രവർത്തകർ അകത്തേക്ക് കയറിയത്.
അതേസമയം പാർലമെൻറിലെ പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിരുന്നു. സുനേരി ബാഗിലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ പോലീസ് അടച്ച് പ്രദേശത്തെ സംഘർഷം ഒഴിവാക്കാനുള്ള വഴികൾ ചെയ്തുതുടങ്ങി. റോഡിന് കുറുകെ ബസും സ്ഥാപിച്ചു കൊണ്ടായിരുന്നു പോലീസിൻ്റെ ഈ നീക്കങ്ങൾ. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പോലീസ് വിന്യസിച്ചിരുന്നു. കൂടാതെ രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. എന്നാൽ ഇതൊന്നും വിലപ്പോയില്ല. ബാരിക്കേടുകൾ മറിച്ചിട്ടുകൊണ്ട് പ്രവർത്തകർ മുന്നോട്ട് പോയി.
ഇതിനിടെ ഗാന്ധിസ്മൃതിയിലേക്ക് രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് പോലീസ് തടയാൻ ശ്രമിച്ചിരുന്നു. അമിത് ഷായുടെ വീടിന് മുന്നിൽ വെച്ചായിരുന്നു തടഞ്ഞത്. രഹുലിന്റെ ഔദ്യോഗികവസതയിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയാണ് ഗാന്ധിസ്മൃതി. അവിടേക്കു പോകാതിരിക്കാൻ ബാരിക്കേഡുകൾ വെച്ച് തടസം സൃഷ്ടിച്ചെങ്കിലും വാഹനം മുന്നോട്ടുനീങ്ങി ഗാന്ധിസ്മൃതിയിലേക്ക് എത്തുകയായിരുന്നു.
















































