ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയതു മുതൽ ഉയർന്നുവരുന്ന ചോദ്യമാണ് എന്തുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നില്ല എന്ന്. എന്നാൽ ആ ചോദ്യത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ഒരു ‘ഡിമാൻഡും’ മുന്നോട്ടുവയ്ക്കാതെയാണ് പുതിയ ഫ്രാഞ്ചൈസിയിലേക്കു മാറിയതെന്ന് സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിന്റെ പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. രാജസ്ഥാൻ റോയൽസ് വിട്ട് 2026 സീസണിനു മുന്നോടിയായി ചെന്നൈയിലെത്തിയ സഞ്ജു വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലാണു കളിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ. സഞ്ജുവിന് ക്യാപ്റ്റൻസി നൽകണമെന്ന് ഒരു വിഭാഗം ആരാധകരും ആവശ്യപ്പെട്ടിരുന്നു.
പക്ഷെ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് സഞ്ജു പറഞ്ഞു. ‘‘ഇല്ല. എനിക്ക് ഒരു ടീമുണ്ടായിരുന്നു. അവിടെ എനിക്ക് സ്ഥാനമുണ്ടായിരുന്നു. അവിടെനിന്നു പുറത്തുവന്ന് മറ്റൊരു ടീമിൽ ചേരേണ്ടത് എന്റെ താൽപര്യമായിരുന്നു. ആ ഒരു കൈമാറ്റത്തിൽ നിങ്ങൾക്ക് മറ്റ് ആവശ്യങ്ങളുണ്ടാകരുത്. സത്യം പറഞ്ഞാൽ നിങ്ങൾ മറ്റൊരു വീട് സ്വന്തമാക്കുന്നതു പോലെയാണ്. ഒരു പുതിയ വീട്ടിലേക്കു പോകുമ്പോൾ നമുക്ക് ഡിമാൻഡുകൾ ഉണ്ടാകരുത്. അതാണു ഞാൻ മനസിലാക്കിയ കാര്യം’’– എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
‘‘ചെന്നൈയിൽ ഒരുപാടു മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ദുബായിൽ ഒരുപാടു പേർ ജോലിക്കായി പോകുന്നുണ്ട്. നിങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി മലയാളികൾ അവരുടെ ജീവൻ തന്നെ തരും. അതുകൊണ്ടാണ് നിങ്ങൾ മലയാളികളെ ജോലിക്കെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് എന്നെ വിശ്വസിച്ചു. ഇവിടേക്ക് ക്ഷണിച്ചു. എന്റെ എല്ലാ കഴിവും ഇവിടെ പുറത്തെടുക്കാൻ ഞാൻ തയാറാണ്.’’
മാത്രമല്ല ഋതുരാജ് ഗെയ്ക്‌വാദ് ഒരു സൂപ്പർ താരമാണ്. വലിയൊരു ഫ്രാഞ്ചൈസിയെ അദ്ദേഹം നയിക്കുകയാണ്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആത്മവിശ്വാസമുള്ള കളിക്കാരനാണെന്നു പറയാൻ സാധിക്കും. അദ്ദേഹം ഒരു വർഷത്തോളം ഫ്രാഞ്ചൈസിയെ നയിച്ചു. ഞാൻ അഞ്ചു വർഷത്തോളം മറ്റൊരു ടീമിന്റെ ക്യാപ്റ്റനായി. എന്നെ അദ്ദേഹത്തിന്റെ ടീമിലേക്കു ക്ഷണിച്ചു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഋതുരാജ് സൂക്ഷിക്കുന്ന ആത്മവിശ്വാസം അതാണ്. ഇത്തരം കാര്യങ്ങളാണ് എന്നെ ആകർഷിച്ചത്.’’– സഞ്ജു നയം വ്യക്തമാക്കി.


















































