ജയ്പുർ: ഇന്ത്യൻ പ്രീമീയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവംശി പുറത്തായതിനു പിന്നിൽ നെഹ്റയുടെ തന്ത്രം. മത്സരത്തിൽ 16 പന്തുകൾ നേരിട്ട വൈഭവ് മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 36 റൺസാണ് ജയ്പുരിലെ ഹോം ഗ്രൗണ്ടിൽ അടിച്ചത്. പക്ഷേ മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ അർഷാദ് ഖാൻ ക്യാച്ചെടുത്ത് വൈഭവ് പുറത്താവുകയായിരുന്നു. സിറാജിന്റെ ബൗൺസറിൽ പുൾ ചെയ്തു കളിക്കാൻ ശ്രമിച്ച വൈഭവിനു പിഴയ്ക്കുകയായിരുന്നു. ഉയർന്നു പൊങ്ങിയ പന്ത് അർഷദ് ഖാൻ പിടിച്ചെടുത്തു. ഈ സമയം നോൺ സ്ട്രൈക്കിൽ നിന്ന യശസ്വി ജെയ്സ്വാളിന്റെ സമ്പാദ്യം ഒരു ബോളിൽ ഒരു റൺസായിരുന്നു.
നേരിട്ട ആദ്യ പന്തിൽ തന്നെ സിറാജിനെ സിക്സർ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നീട് കഗിസോ റബാദയുടെ ഓവറിൽ രണ്ടു സിക്സുകൾ. മൂന്നാം ഓവറിൽ സിറാജിനെ മൂന്നു തവണ ബൗണ്ടറികൾ കടത്തി നിൽക്കുമ്പോഴാണ് ഇതേ ഓവറിൽ തന്നെ കൗമാര താരം പുറത്തായത്. വൈഭവിനെതിരെ ബൗൺസർ എറിയാൻ ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റ സിറാജിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു താരത്തിന്റെ പുറത്താകൽ. വൈഭവിന്റെ വിക്കറ്റിൽ വലിയ ആഘോഷ പ്രകടനവും സിറാജ് ഗ്രൗണ്ടിൽവച്ചു നടത്തി. വൈഭവിനു പിന്നാലെ യശസ്വി ജയ്സ്വാളും പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. അതേസമയം ബാറ്റിങ്ങിനിടെ സിറാജിന്റെ മറ്റൊരു ഷോർട്ട് ബോൾ നേരിടുന്നതിനിടെ വൈഭവിനു പരുക്കേറ്റിരുന്നു.
അതേസമയം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (44 പന്തിൽ 84) നൽകിയ തകർപ്പൻ തുടക്കം ബോളർമാർ ഏറ്റുപിടിച്ചതോടെ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഗിൽ, സായ് സുദർശൻ (36 പന്തിൽ 55) എന്നിവരുടെ അർധ സെഞ്ചറികളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ട രാജസ്ഥാന്റെ പോരാട്ടം 152ൽ അവസാനിച്ചു. 4 ഓവറിൽ 33 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ സ്പെല്ലാണ് രാജസ്ഥാനെ തകർത്തത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 229. രാജസ്ഥാൻ 16.3 ഓവറിൽ 152ന് ഓൾഔട്ട്. ക്യാപ്റ്റൻ റിയാൻ പരാഗിനു പകരം യശസ്വി ജയ്സ്വാളിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇന്നലെ ഇറങ്ങിയത്. ജയത്തോടെ ഗുജറാത്ത് പ്ലേഓഫിന് ഒരു പടികൂടി അടുത്തു.
എന്നാൽ മറുപടി ബാറ്റിങ്ങിൽ 16 പന്തിൽ 36 റൺസുമായി കത്തിക്കയറിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പിന്നാലെ വന്ന ധ്രുവ് ജുറേൽ (10 പന്തിൽ 24) നന്നായിത്തുടങ്ങിയെങ്കിലും റാഷിദ് ഖാനു മുന്നിൽ വീണു. ഒരറ്റത്തുനിന്ന് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ബോളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടി. മധ്യനിരയിൽ പ്രതിരോധം തീർത്ത രവീന്ദ്ര ജഡേജയാണ് (25 പന്തിൽ 38) രാജസ്ഥാൻ സ്കോർ 100 കടത്തിയത്. എന്നാൽ ജഡേജയും റാഷിദിനു മുന്നിൽ വീണതോടെ രാജസ്ഥാന്റെ പതനം പൂർണമായി. ഗുജറാത്തിനായി ജെയ്സൻ ഹോൾഡർ 3 വിക്കറ്റും കഗീസോ റബാദ രണ്ടു വിക്കറ്റും നേടി.
Masterstroke from Ashish Nehra and Mohammed Siraj nails the execution under pressure🙌
Vaibhav Sooryavanshi falls to the trap 🚨#TATAIPL Revenge Week 2026 ➡️ #RRvGT | LIVE NOW 👉 https://t.co/4f0xDg7EfO pic.twitter.com/ApgaLO8b24
— Star Sports (@StarSportsIndia) May 9, 2026


















































