ലക്നൗ: ‘ജോണി ജോണി യെസ് പപ്പ’, ‘റെയിൻ റെയിൻ ഗോ എവേ’ തുടങ്ങിയ പ്രചാരത്തിലുള്ള ഇംഗ്ലിഷ് നഴ്സറി റൈമുകൾ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്ന് ഉത്തർപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ് ആരോപിച്ചു. ഈ പാട്ടുകൾ കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയും സ്വാർഥത വളർത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാൺപൂരിൽ ‘ശിക്ഷ മിത്ര’മാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെ വിദ്യാഭ്യാസം കേവലം ഒരു തൊഴിൽ നേടലല്ലെന്നും ഭാവി തലമുറകളെ ഉചിതമായ മൂല്യങ്ങൾ പകർന്ന് രൂപപ്പെടുത്തലാണ് എന്നതും മന്ത്രി ഊന്നിപ്പറഞ്ഞു.
‘ജോണി ജോണി യെസ് പപ്പ’ എന്ന റൈമിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ‘‘അതിഥികൾ വരുമ്പോൾ മാതാപിതാക്കൾ അഭിമാനത്തോടെ കുട്ടികളെക്കൊണ്ട് ഈ പാട്ട് പാടിക്കുന്നു. ‘ഈറ്റിങ് ഷുഗർ? നോ പപ്പ. ടെല്ലിങ് ലൈസ്? നോ പാപ്പ’. ഇത് കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയാണ്. ഇങ്ങനെ നാം എന്തു മൂല്യങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്?’’.
‘റെയിൻ റെയിൻ ഗോ എവേ’ പാട്ടിനെ കുറിച്ചും മന്ത്രി ആക്ഷേപം ഉന്നയിച്ചു. ലിറ്റിൽ ജോണിക്ക് കളിക്കണമെന്നുള്ളതുകൊണ്ടു മഴ പോകണമെന്ന് ആഗ്രഹിക്കുന്ന ഈ പാട്ട് സ്വന്തം സുഖത്തിനു പ്രകൃതിയോടുപോലും മാറണമെന്നത് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

















































