അലഹബാദ്: മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ഉപയോഗിക്കുന്നത് ആരുടെയും അവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തിയോ സംഘമോ മതപരമായ ആവശ്യങ്ങൾക്കായി പ്രത്യേകമായി കൈവശപ്പെടുത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സരൾ ശ്രീവാസ്തവയും ജസ്റ്റിസ് ഗരിമ പ്രസാദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുയിടത്ത് നമസ്‌കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംഫാൽ സ്വദേശി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. നമസ്‌കാരത്തിനായി ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസം തേടിയായിരുന്നു ഹർജി. പൊതുഭൂമി ഏതെങ്കിലും ഒരു വിഭാഗം മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കില്ല.
എല്ലാവർക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്നും അതിനെ പ്രത്യേകമായി ഒരാൾക്കും സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യം പരിപൂർണമല്ലെന്നും കോടതി ഓർമിപ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ മതാചാരങ്ങൾ നടത്താൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

















































