നടി അൻസിബ ഹസ്സനെതിരെ സഹപ്രവർത്തകയായ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും സ്വഭാവരീതികളും തുറന്നുകാട്ടി അദ്ദേഹം രംഗത്തെത്തിയത്. പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് ബോധ്യമായത് എന്ന് ലക്ഷ്മിപ്രിയയുടെ തന്നെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആലപ്പി അഷറഫ് പറയുന്നു. ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വ്യക്തമാക്കാൻ ‘അമ്മ’ സംഘടനയുടെ ഓഫിസിൽ നടന്ന ഒരു പുതിയ സംഭവവും ആലപ്പി അഷറഫ് വെളിപ്പെടുത്തി.
മുൻപ് നടി നീനാ കുറുപ്പിനെതിരെ ‘പുഴുത്തുചാകും’ എന്ന് തുടങ്ങി അങ്ങേയറ്റം അസഭ്യവർഷം ചൊരിഞ്ഞ ലക്ഷ്മിപ്രിയയുടെ വോയ്സ് ക്ലിപ്പ് മലയാളി പ്രേക്ഷകർ കേട്ടതാണ്. എന്നാൽ, ‘അമ്മ’യുടെ ജനറൽ ബോഡി കഴിഞ്ഞതിന്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസിൽ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോൾ ലക്ഷ്മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നൽകുകയും കരയുകയും ചെയ്യുകയായിരുന്നു. ലക്ഷ്മിപ്രിയയുടെ ഈ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ നീനാ കുറുപ്പ് പോലും സ്തംഭിച്ചുപോയതായി ആലപ്പി അഷറഫ് വ്യക്തമാക്കുന്നു.
സ്വന്തം അധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയതെന്നും, അത്തരം ഹീനമായ പ്രവർത്തി ചെയ്തതിന് അവർക്ക് നിയമപരമായും ജനമധ്യത്തിലും കടുത്ത വില നൽകേണ്ടി വരുമെന്നും ആലപ്പി അഷ്‌റഫ് മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഇന്നുവരെ ആരും പറയാൻ മടിക്കുന്ന അവിഹിത കഥകൾ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ യഥാർത്ഥത്തിൽ അൻസിബയാണ് കോടതിയെ സമീപിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി എത്ര കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കേണ്ടതെന്ന് ലക്ഷ്മിപ്രിയക്ക് തന്നെ തീരുമാനിക്കാമെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

















































