ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പോലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം.
കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാം, അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ ജനങ്ങൾക്ക് ധൈര്യം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാൻ യോഗം സ്വകാര്യപരിപാടി എന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ, ഓപ്പറേഷൻ തൂഫാന്റെ പേരിൽ ക്രിമിനൽ കേസ് പ്രതികളെ ഉൾപ്പെടുത്തി കൊച്ചിയിൽ യോഗം വിളിച്ച സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി.
കെ സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറഞ്ഞു. കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ സുധാകരനെ കാണാൻ അനുവാദം ചോദിച്ചത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുതെന്നും സുഹൈൽ ഷാജഹാൻ പറയുന്നു. എകെജി സെൻറർ ആക്രമണ കേസ് പ്രതിയാണ് സുഹൈൽ ഷാജഹാൻ. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നതെന്നതും മറ്റൊരു വിരോധാഭാസം.


















































