വിനീത ജോൺ
ഭരിക്കുന്ന പാർട്ടിയടക്കം പലരും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നടത്തി, പല വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടത്തി, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പലരും മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലെത്തി. എന്നാൽ മാധ്യമങ്ങളുടേയും, സമൂഹമാധ്യമങ്ങളുടേയും എന്തിനേറെ മറ്റു പാർട്ടികളുടേയും ശ്രദ്ധ പോയത് കോൺഗ്രസിലേക്കും കെ സുധാകരൻ എന്ന വ്യക്തിയിലേക്കും… ഓരോ ദിവസവും സുധാകരന് സീറ്റ് കിട്ടുമോയെന്നറിയാൻ മാധ്യമങ്ങൾ കോൺഗ്രസിലെ നേതാക്കൾക്ക് പിറകെ കൂടി… സുധാകരന് സീറ്റില്ല എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് കെ സി വേണുഗോപാലും സണ്ണി ജോസഫും സതീശനുമെല്ലാം മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഇതിനിടയിലെല്ലാം ഇടയിൽ പുട്ടിനു പീര എന്നപോലെ ഓരോ തവണയും സുധാകരൻ മത്സരിക്കും, സീറ്റ് കൊടുത്തില്ലെങ്കിൽ സ്വതന്ത്രനാകും, അതല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ അറഞ്ചംപുറഞ്ചം വന്നുകൊണ്ടിരുന്നു. അതിന് ആക്കംകൂട്ടാനെന്ന വിധം മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ ചർച്ചയും. അതിനിടയിൽ പിണങ്ങിയെന്ന വിധം കേരളത്തിലേക്കുള്ള സുധാകരന്റെ എൻട്രിയും. പിന്നീട് വീണ്ടും ഡൽഹിയിലെത്തിയതോടെ ഇന്നു മാധ്യമങ്ങളെ കാണും നിലപാട് വ്യക്തമാക്കുമെന്ന് കരുതി മാധ്യമങ്ങൾ സുധാകരന് പിറകെ കൂടി. എന്നാൽ ഓരോ തവണയും പറ്റിക്കുന്നതല്ലാതെ മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാതെ സുധാകരൻ മുങ്ങി നടന്നു. ഇതിനിടെ കേരളത്തിൽ ഒന്നാം ഘട്ടവട്ട സ്ഥാനാർഥി പ്രഖ്യാപനമെത്തി…
തെരഞ്ഞെടുപ്പ് ചട്ടവും വോട്ടെടുപ്പ് തീയതിയും പ്രഖ്യാപിച്ച പിന്നാലെ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് സിപിഐ ആരുന്നു. പിന്നാലെ സിപിഐഎമ്മും ബിജെപിയും പ്രഖ്യാപിച്ചു. എങ്കിലും കോൺഗ്രസ് അനങ്ങിയില്ല. അതോടെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയ്ക്കായി കാത്തിരിപ്പ്. എന്നാൽ തർക്കമുള്ള കണ്ണൂരും കോന്നിയും പെരുമ്പാവൂരിനേയും മാറ്റി നിർത്തി കോൺഗ്രസിന്റെ ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമെത്തി. തർക്ക മണ്ഡലങ്ങൾ ഒഴിച്ചുനിർത്തിയതോടെ നേതൃത്വം സുധാകരന് വഴങ്ങിയെന്ന രീതിയിൽ വാർത്തകൾ വന്നുതുടങ്ങി. അപ്പോഴേക്കും മറ്റു പാർട്ടികളുടെ സ്ഥാനാർഥി പട്ടിക വിട്ട് വീണ്ടും ശ്രദ്ധ കോൺഗ്രസിലേക്ക്.
അടൂർ പ്രകാശിനായി ചരടുവലിച്ചത് ശിവഗിരി മഠം?
കോന്നിയിൽ അടൂർ പ്രകാശിന് സീറ്റ് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത് ശിവഗിരി മഠമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും കത്ത് നൽകുകയും ചെയ്തു. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ ജയിച്ചുവരണമെന്നും കോന്നിയിൽ അടൂർപ്രകാശിന് ജയ സാധ്യതയുണ്ടെന്നും ശിവഗിരി മഠാധിപതി സച്ചിദാനന്ദ മാധ്യമങ്ങളോട് വെളിപ്പെടുത്തിയുന്നു. ഒരുകാലത്ത് കോൺഗ്രസിനെ നിശീതമായി വിമർശിച്ച ശിവഗിരി മഠമാണ് അടൂർ പ്രകാശിനായി ശക്തമായി രംഗത്തെത്തിയത്. ഇതിനിടെ സീറ്റ് വേണമെന്ന രീതിയിൽ അടൂരും കടുംപിടിത്തം പിടിച്ചതോടെ അവിടേയും നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിപ്പ്.
സുധാകരന് സീറ്റില്ല…. മത്സരിക്കും, സ്വതന്ത്രനാകും, പുതിയ പാർട്ടി… നീണ്ടുപോയ അഭ്യൂഹങ്ങൾ
പലപ്പോഴും സുധാകരന് സീറ്റില്ല എന്ന് വാർത്ത കൊടുത്ത് നിമിഷങ്ങൾക്കകം സുധാകരൻ മത്സരിക്കുമെന്ന് ചാനലുകളിൽ ഫ്ലാഷുകൾ മിന്നിമറഞ്ഞുപോയിക്കൊണ്ടിരുന്നു. ഇടക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും, അല്ലെങ്കിൽ അൽപ സമയത്തിനുള്ളിൽ കാണും എന്നു ചാനലുകൾ പറയുന്നതല്ലാതെ ഒരിടത്തും സുധാകരൻ പ്രത്യക്ഷപ്പെട്ടില്ല, ഇടയ്ക്ക് ഹൈക്കമാൻഡിന്റെ തീരുമാനം എതിരാണെങ്കിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നുതുടങ്ങിയതോടെ ശ്രദ്ധ സ്വഭാവികമായും കോൺഗ്രസിലേക്കു തന്നെ പോയി. ഇതിനിടയിലും ഒരിടത്തും സുധാകരന് സീറ്റ് നൽകുമെന്ന് കോൺഗ്രസ് നേതാക്കാൾ പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.
നേതൃത്വത്തെ പിടിച്ചുകെട്ടി,,, സുധാകരന് സീറ്റ്
ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തകൾ സുധാകരനു മുന്നിൽ കോൺഗ്രസ് നേതൃത്വം മുട്ടുകുത്തി, സുധാകരന് സീറ്റ് എന്നതായിരുന്നു. വാർത്ത പുറത്തുവന്നതോടെ സീറ്റ് വേണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അടൂർ പ്രകാശ് പൊടുന്നനെ പോസ്റ്റ് മുക്കി, സുധാകരന് സീറ്റു കൊടുത്താൽ തനിക്കും വേണമെന്നു പറഞ്ഞതായി വാർത്തകൾ. ഈ ചർച്ചകളും അത് കോൺഗ്രസിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചാനലുകളും പൊതു സമൂഹവും സാമൂഹ്യമാധ്യമങ്ങളും വൈകുന്നേരം വരെ ചർച്ച ചെയ്തു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ പടക്കംപൊട്ടിച്ച് ആഘോഷിച്ചു, ഡൽഹിയിലുള്ള സുധാകരന് ഇങ്ങന് കേരളത്തിൽ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങളുമെത്തി. ഇതിനിടെ സുധാകരനെ പിൻതുണച്ച് ചെന്നിത്തലയും എകെ ആന്റണിയുമെല്ലാം രംഗത്തെത്തി, ഒടുവിൽ പുതിയ പാർട്ടി രൂപീകരണം സുധാകരന്റെ നാവിൽ നിന്ന് വീഴുന്നത് കാത്തിരുന്ന മാധ്യമങ്ങൾക്ക് മുന്നിലേക്ക് ദിവസങ്ങൾക്കിപ്പുറം സുധാകരനെത്തി. കാറിലിരുന്നുകൊണ്ടുതന്നെ പ്രഖ്യാപിച്ചു, സ്വതന്ത്രനാകാനില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും, അല്ലെങ്കിൽ വേണ്ട, പാർട്ടി എന്നേക്കാൾ എത്രയോ മുകളിലാണ്, ഞാൻ എത്രയോ താഴെയും, എന്നും പാർട്ടിക്ക് വിധേയനാകും… ആ നാടകാന്ത്യത്തിന് ശേഷം അധികം താമസിക്കാതെ സുധാകരനേയും അടൂർ പ്രകാശിനേയും എൽദോസ് കുന്നപ്പിള്ളിയേയും ഒഴിവാക്കി കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നു.
അതൃപ്തി പ്രകടിപ്പിച്ച് അണികൾ
കാര്യങ്ങൾ കോൺഗ്രസ് വിചാരിച്ചപോലെ നടന്നു, മാധ്യമ ശ്രദ്ധ കുറച്ചുദിവസങ്ങൾ മറ്റാരിലേക്കും പോകാതെ നേതൃത്വത്തിലേക്ക് മാത്രം തിരിഞ്ഞുവെങ്കിലും സ്ഥാനാർഥി പട്ടിക വൈകുന്നതിൽ അണികൾ അസ്വസ്ഥരായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം. മറ്റു പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഫ്ലക്സടിച്ച് പ്രചരണം പകുതിവഴി പിന്നിട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എന്നാൽ വരും ദിവസങ്ങളിൽ ഈ വിടവ് നികത്താനാകുമോയെന്ന ആശങ്കയിലാണ് അണികൾ. ഒപ്പം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ തർക്കം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തരംഗം കോൺഗ്രസിനനുകൂലമാണ്. എന്നാൽ പഠിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്ന പതിവ കലാപരിപാടിയുമായി ഇറങ്ങിയാൽ പണി പാലുംവെള്ളത്തിൽ കേരളത്തിലെ ജനത തരുമെന്നോർക്കണം.














































