സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് തർക്കങ്ങളും പാർട്ടി വിടലുമൊക്കെ സ്ഥിരമായി ഉണ്ടാകാറുള്ളത് കോൺഗ്രസിലാണ്. പൊതുവേ കേഡർ സ്വഭാവമുള്ള സിപിഎം പോലുള്ള ഇടതു പാർട്ടികളിൽ പ്രതിഷേധങ്ങൾ ഉണ്ടായാലും അത് വലിയ പൊട്ടിത്തെറികളില്ലാതെ അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി സിപിഎമ്മിലും സിപിഐയിലുമാണ് പാർട്ടി വിട്ട് നേതാക്കൾ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഏറ്റവും ക്ഷീണം സിപിഎമ്മിന് തന്നെയാണ്. മുതിർന്ന നേതാവും രണ്ടു വട്ടം മന്ത്രിയും ഒക്കെ ആയിരുന്ന ജി സുധാകരൻ പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിഞ്ഞ് അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുകയാണ്. അതുപോലെ മുൻ MLA ഐഷ പോറ്റിയും ഇത്തവണ എതിർചേരിയിൽ മത്സരരംഗത്തുണ്ട്. മറ്റൊരു MLA ആയിരുന്ന രാജേന്ദ്രനും പാർട്ടി വിട്ടിരിക്കുകയാണ്.
ഇടതു മുന്നണിയിലെ അടുത്ത കക്ഷിയായ CPI യുടെ അവസ്ഥയും വ്യത്യസ്ഥമല്ല. നിലവിൽ MLA ആയ CC മുകുന്ദൻ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ മുൻ വൈക്കം MLA അജിത്ത് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ നിങ്ങൾ ഇതിനകം അറിഞ്ഞുകാണും. എന്നാൽ ഇനി പറയാൻ പോകുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്.
നാട്ടികയിൽ CPI പുറത്താക്കിയ നിലവിലെ MLA സിസി മുകുന്ദന്റെ കാര്യത്തിൽ പാർട്ടി അണികൾക്കിടയിൽ ഒരു വിശദീകരണക്കുറിപ്പ് പാർട്ടി നൽകിയിരുന്നു. സി.സി. മുകുന്ദൻ എംഎൽഎയ്ക്കു പാർട്ടി ചെയ്തുകൊടുത്ത സഹായങ്ങൾ ഓരോന്നും വിളിച്ചു പറയുന്നതാണ് വിശദീകരണം.
22-ാമത്തെ വയസിൽ സി.സി. മുകുന്ദന് അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തില് ജോലി നല്കിയതും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പലവട്ടം മത്സരിപ്പിച്ചു വിജയിപ്പിച്ചതും മുതൽ ലോൺ കുടിശിക പാർട്ടി അടച്ചുതീർത്തതും ഏറ്റവും ഒടുവിൽ വീടു ജപ്തിചെയ്യുന്ന ഘട്ടത്തിൽ പാർട്ടി ഇടപെട്ടതുമെല്ലാം, പുറത്താക്കിയ സമയത്തു പത്രക്കുറിപ്പിലൂടെ നാട്ടുകാരെ അറിയിച്ചിരിക്കുകയാണ് സിപിഐ. ഇതു കൂടാതെ മുകുന്ദന്റെ ഭാര്യക്കു ജനപ്രതിനിധിയാകാൻ അവസരം നല്കിയതുവരെയുണ്ട് കുറിപ്പിൽ.
ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ സി.സി. മുകുന്ദന് 60,000 രൂപയായിരുന്നു ശമ്പളം. അതിന്റെ പെൻഷൻ പ്രതിമാസം 16,000 രൂപയോളം ലഭിക്കുന്നുണ്ട്. അന്തിക്കാട് ഗ്രാമപഞ്ചായത്തില് രണ്ടുതവണ അംഗമായും ഒരിക്കൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കാൻ അവസരം നല്കി.
തൃശൂർ ജില്ലാ പഞ്ചായത്തിലേക്കു മുല്ലശേരി ഡിവിഷനിൽനിന്നും മത്സരിപ്പിച്ചു. നാട്ടിക എംഎൽഎയാക്കി. ഭാര്യയെ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമാക്കി. പാർട്ടി മണ്ഡലം സെക്രട്ടറിയായും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റായും അഖിലേന്ത്യ ദളിത് അവകാശസമിതി സംസ്ഥാനഭാരവാഹിയായും പ്രവർത്തിക്കാൻ മുകുന്ദന് അവസരം നൽകി.
വീഴ്ചയിൽ പരിക്കുപറ്റി കിടന്ന സമയത്ത്, അദ്ദേഹത്തിന്റേത് ഓടിട്ട വീടാണെന്നും ജപ്തി നടപടി നേരിടുന്നുവെന്നുമുള്ള വാർത്ത വന്നപ്പോൾ വീടു നിർമിച്ചു നൽകാൻ പാർട്ടി മുന്നോട്ടുവന്നു. ഇതിനായി എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന പാർട്ടിനിർദേശം അദ്ദേഹം അംഗീകരിച്ചില്ല. സ്വന്തംപേരിൽ മാത്രമായി അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു ആവശ്യം. അതു പാർട്ടി അംഗീകരിച്ചില്ല. ഇതോടെ വീടു നിർമിച്ചുതരാമെന്ന പാർട്ടിയുടെ തീരുമാനം മുകുന്ദൻ നിരസിക്കുകയായിരുന്നു.
വീടും സ്ഥലവുമില്ലാത്ത നിരവധി പാവപ്പെട്ട സഖാക്കൾ ഉണ്ടായിരുന്നിട്ടും, എംഎൽഎയെന്ന നിലയിലുള്ള ശമ്പളവും അലവൻസും വീടുപണിയാൻ പലിശ രഹിതവായ്പയ്ക്കുള്ള അവകാശവും ഉണ്ടായിരുന്നിട്ടുകൂടി സി.സി. മുകുന്ദനു വീടുനൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. അതു നിഷേധിച്ച അദ്ദേഹമിപ്പോൾ പാർട്ടിക്കെതിരേ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയതു കാപട്യമാണ്.
കഴിഞ്ഞ അഞ്ചുവർഷം എംഎൽഎയെന്ന നിലയിൽ സി.സി. മുകുന്ദന്റെ പ്രവർത്തനങ്ങൾ പാർട്ടി മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയും പാർട്ടി ജില്ലാ കൗൺസിലിലും ജില്ലാ എക്സിക്യൂട്ടീവിലും ഉയർന്നുവന്ന അഭിപ്രായങ്ങൾ പരിശോധിച്ചുമാണ് ഇത്തവണ സി.സി. മുകുന്ദന് നാട്ടികയിൽ സ്ഥാനാർഥിയാകേണ്ടതില്ലെന്നു പാർട്ടി തീരുമാനിച്ചതെന്നും സിപിഐ വിശദീകരിച്ചു.
ഇതുപോലെ സുധാകരന് ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് CPM പാർട്ടിയും ഔദ്യോഗികമല്ലാതെ വിശദീകരിക്കുന്നുണ്ട്. 4 തവണ MLA ആക്കിയതും 2 തവണ മന്ത്രി ആക്കിയതും മുൻസിപ്പൽ ചെയർമാൻ ആക്കിയതും എല്ലാം. ഐഷാ പോറ്റിയെക്കുറിച്ചും എസ് രാജേന്ദ്രനെക്കുറിച്ചും ഇത്തരം കുറിപ്പുകൾ വരുന്നുണ്ട്.
ഇങ്ങനെ ഇവർ പുറത്തു പോകുമ്പോൾ മാത്രം കണക്കുകൾ പറയുന്നതിന്റെ ധാർമികതയാണ് മനസിലാവാത്തത്. പാർട്ടിയിൽ ഉള്ള കാലത്ത് ഇവർക്ക് നൽകിയ സ്ഥാനങ്ങൾ എന്ന് പറഞ്ഞ് നിരത്തുന്നത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിച്ചവയാണ്. അതിനർത്ഥം പാർട്ടി ഇവരുടെ ജനസമ്മിതി കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു എന്നതല്ലേ. അങ്ങനെ വിജയിച്ച് ഭരണം നേടിയതിന്റെ നേട്ടങ്ങൾ പാർട്ടിയും അതിനനുസരിച്ച് കൊയ്തിട്ടില്ലേ.
ഈ പറയുന്നവരുടെ യൗവനവും പരിചയസമ്പന്നതയും ഇത്രകാലം പാർട്ടിക്ക് ഗുണം ചെയ്തിട്ടില്ലേ. അങ്ങനെ വരുമ്പോൾ പാർട്ടി അവർക്ക് എന്തോ ഔദാര്യം നൽകുകയായിരുന്നു എന്ന വിശദീകരണം എങ്ങനെയാണ് ശരിയാവുക. പാർട്ടി അവരുടെ കഴിവ് ഉപയോഗിക്കാൻ ഓരോ സ്ഥാനങ്ങളിൽ അവരെ നിയോഗിച്ചു, അവർ ആ ജോലി വളരെ നന്നായി തന്നെ ചെയ്തു. അതുകൊണ്ട് പാർട്ടിക്കും നേട്ടമുണ്ടായി, കൂടെ അവർക്കും ഗുണമുണ്ടായി. ഇതാണ് നടന്നത്. അല്ലാതെ കഴിവുമില്ലാത്ത രണ്ടാളുകൾക്ക് പാർട്ടി എന്തോ ഔദാര്യം നൽകി എന്ന പ്രചരണം തെറ്റാണ്. അവർ വളർന്നിട്ടുണ്ടെങ്കിൽ അവരിലൂടെ പാർട്ടിയും വളർന്നിട്ടുണ്ട്. ഇന്ന് അവർക്കെതിരെ വാളെടുക്കുന്നവരിൽ പലരും ഇവർ തന്നെ പാർട്ടിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നവരായിരിക്കും, അല്ലെങ്കിൽ ഇവരുടെ കൂടി നേതൃത്വത്തിനെ കണ്ടു കൊണ്ട് പാർട്ടിയിൽ വന്നവരുമായിരിക്കും.
നാളെ ഇവർ എന്തെങ്കിലും കാരണത്താൽ പാർട്ടിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ പാർട്ടിയാണ് വലുതെന്ന് പറയുന്നവരെ വഞ്ചകരെന്ന് അധിക്ഷേപിക്കാൻ പുത്തൻകൂട്ടുകാർ അപ്പോഴുമുണ്ടാവും. രാഷ്ട്രീയ പാർട്ടികൾ ഒരു മാഫിയാ സംഘങ്ങളെ പോലെ പെരുമാറുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ ഇത്തരം സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ അവരെ കുറ്റം പറയാനാവില്ല. ഒരിക്കൽ അകത്തേക്ക് കടന്നാൽ പിന്നെ പുറത്തേക്ക് പോവുക അതുപോലെ ഈസിയായി സാധ്യമല്ല. വഞ്ചകരെന്ന ചാപ്പ മാത്രമല്ല, വർഗശത്രുവായി മുദ്രകുത്തി ജീവനെടുക്കുന്ന ശിക്ഷകൾ വരെ വിധിക്കുന്ന പാർട്ടിക്കോടതികൾ നമ്മൾ ഈ ആധുനിക കാലത്ത് പരിഷ്കൃത കേരളത്തിലും കാണുന്നില്ലേ.
മതത്തേക്കാൾ തീവ്രമായ വർഗീയതയും ഇതര പ്രസ്ഥാനത്തോടും അവയിലെ പ്രവർത്തകരോടുമുള്ള വിദ്വേഷവും കൊണ്ടു നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇക്കാലത്ത്. എതിർ പാർട്ടിക്കാർ ചെയ്യുന്ന ഒരു നന്മയും തന്റെ പാർട്ടിയിലെ ഒരു തിന്മയും കാണാതിരിക്കുകയും അവനവന്റെ പാർട്ടിയിലെ നല്ലതു മാത്രവും മറ്റുള്ളതിലെ തിന്മകൾ മാത്രവും കാണുകയും ചെയ്യുന്ന ആധുനികവും പുരോഗമനപരവും പരിഷ്കൃതവുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ എല്ലാതിലും നന്മകൾ ഉണ്ടെന്ന് പറയുന്ന പഴഞ്ചനും യാഥാസ്ഥിതികവുമായ മതങ്ങളും അവയുടെ അനുയായികളും എത്രയോ ഭേദമാണ്.
എന്തായാലും പാർട്ടി പ്രവർത്തകരായുള്ള യാത്ര എന്നത് ആനപ്പുറത്തുള്ള യാത്ര പോലെയാണ്. അതിൽ നിന്നിറങ്ങിയിൽ പിന്നെ തീർന്നു. ഇന്നലെ വരെ തീവ്രതയില്ലാത്ത പീഡനം ഇന്നു മുതൽ കഠോരമായി വിധിയെഴുതും. ഇന്നലെ വരെ ധീരവീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും ഒക്കെയാവും. എന്തായാലും രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്ന ഓരോരുത്തർക്കും ഉള്ള പാഠങ്ങൾ ഇവിടെ തന്നെയുണ്ട്.














































