മുംബൈ: മൂകയും ബധിരയുമായ 20 വയസുകാരി മാസങ്ങളോളം ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റ് അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് സംഭവം.
20 കാരി മാസങ്ങളോളം ബലാത്സംഗം ചെയ്യപ്പെട്ടതായി പോലീസ്. സംഭവം ഇങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വയറ്റിൽ അസ്വസ്ഥതയുണ്ടെന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു.
അതേസമയം യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമതൊരാളെയും 17 വയസുള്ള ഒരു ആൺകുട്ടിയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ പോലീസ് സംശയിക്കുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ ലാബ് പരിശോധനയ്ക്ക് ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
യുവതിക്ക് സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ടും മൊഴി നൽകാൻ കൂട്ടാക്കാഞ്ഞതുകൊണ്ടും ആദ്യം ആശയവിനിമയ പ്രശ്‌നങ്ങൾ നേരിട്ടതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസുകാർ പിതാവുമായി സംസാരിച്ചു. മകൾ എങ്ങനെ ഗർഭിണിയായെന്ന് വിശദീകരിക്കാൻ പിതാവിനായില്ല. ലൈംഗിക പീഡനം നടന്നോയെന്നുള്ള കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് പിതാവ് പറഞ്ഞത്. ഇതിനിടെ പരാതി നൽകാനും ഇയാൾ വിസമ്മതിച്ചതോടെ പോലീസിന് സംശയം തോന്നി.
പിന്നീട് യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 17-കാരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിടികൂടിയ രണ്ടുപേരുടേതും പിതാവിന്റേതും ഉൾപ്പടെ സംശയിക്കപ്പെടുന്ന 17 പേരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ജനുവരി 27ന് ഫലം പുറത്ത് വന്നപ്പോൾ പിതാവിന്റേത് പോസിറ്റിവായി കണ്ടെത്തുകയായിരുന്നു.















































