തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് പുലർച്ചെ അപകടത്തിൽപെട്ടത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കും നിസാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
















































