റോത്തക്: വിവാഹ ചടങ്ങിനിടയിൽ മോശമായ പെരുമാറിയവരെ ചോദ്യം ചെയ്ത ദേശീയ പാരാ അത്‌ലറ്റിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പാരാ അത്‌ലറ്റ് താരമായ രോഹിത് ധൻകർ (28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്. ചടങ്ങിനിടെ, വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.
ചടങ്ങിൽവെച്ച് തന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും പരിപാടിക്ക് ശേഷം പിന്തുടർന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി. 20 ഓളം ആളുകൾ ചേർന്ന് കാർ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രോഹിതിൻറെ സുഹൃത്ത് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ രോഹിതിനെ ആദ്യം ഭിവാനി ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചപ. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് റോത്തക്കിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. പോലീസ് ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച വാഹനങ്ങളിൽ ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

















































