തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആം ആദ്മി പാർട്ടി സ്ഥാനാർഥി ടി.എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.
സർവീസിൽനിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കുറച്ചു സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷൻ മായ്ച്ചു. ഇതോടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി ബാക്കിയിടങ്ങളിൽ റിട്ടയേഡ് എന്നു ചേർക്കുകയും ചെയ്തു.
അതേസമയം പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തിൽ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിലെ ബോർഡിൽ ആർ. ശ്രീലേഖ എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ.

















































