തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയിലെ പോരാട്ടം അത്യന്തം പൊടിപാറുമെന്ന് തീർച്ച. മൂന്നു മുന്നണികളും ഇത്തവണ കരുത്തന്മാരെയാണ് ഇറക്കിയിരിക്കുന്നത്. യുഡിഎഫ്, ബിജെപി ചിത്രം നേരത്തെ തെളിഞ്ഞിരുന്നു. ഇപ്പോൾ സിപിഎം പട്ടിക കൂടി പുറത്തിറക്കിയതോടെ തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പായി.
3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കിയാണ് സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ.
അതേസമയം നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനത്ത് ഇത്തവണ മത്സരത്തിനില്ലായെന്നതാണ് സിപിഎം പട്ടികയിലെ ശ്രദ്ധേയമായ ഒരു കാര്യം. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും മേയർ ആര്യ ഉണ്ടായിരുന്നില്ല. മേയർ കോഴിക്കോട് ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തത് എന്നാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ വ്യക്തമാക്കിയത്.
കോർപ്പറേഷൻ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തിയാണ് എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻറെ മത്സര ചിത്രം തെളിഞ്ഞു. നേരത്തെ കോൺഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 93 സീറ്റുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും.
സീറ്റ് വിഭജനം ഇങ്ങനെ-
സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദൾ എസ് 2, കേരള കോൺഗ്രസ് എം 3, ആർ ജെ ഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും.


















































