തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്നും ഡോക്ടർ എല്ലാം ശരിയായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടർമാരുടെ മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റിൽ പോരായ്മകളില്ലെന്നും പ്രോട്ടോകോൾ പ്രകാരമാണ് ചികിത്സ നൽകിയത് എന്നുമാണ് ഡോക്ടർമാരുടെ വാദം. വേണുവിൻറെ ബന്ധുക്കളിൽ നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തിൽ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ ഡിഎംഇ നാളെ അന്തിമ റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും തുടർനടപടികളിലേക്ക് കടക്കുക.
അതേസമയം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടന്നത്. മരിച്ച വേണുവിന്റെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്’ എന്നാണ് വേണു സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നത്.
നേരത്തെ വേണുവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് വേണുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനുമാണ് കുടുംബം പരാതി നൽകിയത്. ആശുപത്രി അധികൃതരിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും വേണുവിന്റെ ഭാര്യ സിന്ധു നൽകിയ പരാതിയിൽ പറയുന്നു. നവംബർ അഞ്ചിനാണ് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പിന്നാലെ പുറത്തുവന്നിരുന്നു.
കടുത്ത നെഞ്ചുവേദനയെ തുടർന്ന്അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നവംബർ ഒന്നിനായിരുന്നു വേണു മെഡിക്കൽ കോളേജിൽ എത്തിയത്. പിന്നീട് അവിടെ നിന്ന് മരിക്കുന്നതിനു ഏതാനും മണിക്കൂർ മുൻപ് സുഹൃത്തിനയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. തന്നെ ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല.
കൈക്കൂലിയുടെ കേന്ദ്രമാണിത്. എമർജൻസി ആൻജിഗ്രാം ചെയ്യാൻ വെള്ളിയാഴ്ച താൻ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാൻ വന്ന ഡോക്ടറോട് എപ്പോൾ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവർക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കൽ കോളേജുകൾ. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.















































