മഞ്ചേരി: വെറും പത്തു മില്ലിലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത സബ് ഇൻസ്‌പെക്ടറെ വെള്ളം കുടിപ്പിച്ച് കോടതി. ഈ അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ഒരു ബനാന റിപ്പബ്ലിക്കിലല്ലെന്നു പറഞ്ഞ കോടതി എസ്ഐയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതായും അറിയിച്ചുയ അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്നു ലീറ്റർ വരെ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വയ്ക്കാമെന്നിരിക്കെ വെറും 10 മില്ലിലീറ്റർ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടറെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
ഇക്കഴിഞ്ഞ 25നാണ് ബാർബർ ഷോപ്പ് നടത്തി വരുന്ന തിരൂർ പൈങ്കണ്ണൂർ വാരിയത്തൊടി ധനേഷി (32)നെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരാഴ്ചയോളം ധനേഷ് റിമാൻഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. ബാർബർ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിൽ അമിതാവേശം കാണിച്ച എസ്ഐയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു.
ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പോലീസിലെ ഉന്നതർ പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
















































