തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. അതേസമയം കേരള തീരത്ത് 28 വരെയും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനം പാടില്ലായെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് ‘മോൻന്ത’ ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്നു ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. കൂടാതെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പെട്ട് ജില്ലകളിൽ ഇന്ന് അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴ പെയ്യുമെന്നും അധികൃതർ പറഞ്ഞു.
ചെങ്കൽപെട്ട്, വില്ലുപുരം ജില്ലകളിൽ ചിലയിടങ്ങളിലും ശക്തമായ മഴ പെയ്യും. ചെന്നൈക്കു തെക്കുകിഴക്കായി 750 കിലോമീറ്റർ അകലെ നിലകൊള്ളുന്ന ചുഴലിക്കാറ്റ് വടക്ക്–പടിഞ്ഞാറൻ ദിശയിൽ നീങ്ങി, നാളെ വൈകിട്ടോടെ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. കരയിൽ കടക്കുമ്പോൾ 110 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.














































