തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കും. ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് കൽപേഷിനാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്‌ഐടി വിലയിരുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുൻ മൊഴികളിലും വൈരുധ്യമുണ്ടെന്നും എസ്‌ഐടി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ എടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ പുളിമാത്തുള്ള വീട്ടിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ചിന്റെ ഓഫീസിൽ എത്തിക്കുകയായിരുന്നു.
അതേസമയം ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവും കട്ടിളപ്പാളിയിലെ സ്വർണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ഒൻപത് പേരെയാണ് പ്രതിചേർത്തത്.
നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), സുനിൽ കുമാർ (മുൻ അസിസ്റ്റന്റ് എഞ്ചിനീയർ), ഡി സുധീഷ് കുമാർ (മുൻ എക്സിക്യൂട്ടീവ് ഓഫീസർ), ആർ ജയശ്രീ (മുൻ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുൻ തിരുവാഭരണ കമ്മീഷണർ), ആർ ജി രാധാകൃഷ്ണൻ (മുൻ തിരുവാഭരണ കമ്മീഷണർ), രാജേന്ദ്ര പ്രസാദ് (മുൻ എക്സിക്യൂട്ടീവ് ഓഫീസർ), രാജേന്ദ്രൻ നായർ (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ശ്രീകുമാർ (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിൽ എട്ട് പേരാണ് പ്രതികൾ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കൽപേഷ്, 2019 ലെ ദേവസ്വം കമ്മീഷണർ, എ പത്മകുമാർ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു മറ്റു പ്രതികൾ.