കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര (54), മകൻ രഞ്‌ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകനായ രാകേഷ് (27) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മരിക്കുന്നതിനു മുൻപ് ഇവർ ബന്ധുവീടുകളിൽ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു. ഇന്നു പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോൺ കോളിലാണ് വിവരമറിയുന്നത്. ഫോൺ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തങ്ങൾക്കു തീരെ വയ്യ, ഒന്നു ആശുപത്രിയിൽ എത്തിക്കണം എന്നുമാത്രമാണ് പറഞ്ഞത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ രാകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായാലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവർഷം മുൻപ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുൾപ്പെടെ വീടുകളിലെത്തിച്ചു നൽകുന്നതായിരുന്നു ബിസിനസ്.
ഈ ബിസിനസ് വിജയിച്ചില്ലെന്നു മാത്രമല്ല വലിയ സാമ്പത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നും അറിയുന്നു. പിന്നീടു ഈ ബിസിനസ് നിർത്തി ഇവർ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.