കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.
ഒരു ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് അറിയുന്നത്. അദ്ദേഹം ഉൾപ്പെടെയുള്ള ഷൂട്ടിങ് സംഘം ചിത്രീകരണം കഴിഞ്ഞു ഹോട്ടൽമുറിയിലെത്തിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും ഒരു മുറിയുടെ മാത്രം താക്കോൽ തിരികെക്കിട്ടാതിരുന്നതു ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ മുറി അടച്ചിരിക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നവാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസിന്റെ ജനനം. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
1995 ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. തുടർന്നു മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.