കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി. അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ആർഎൽവി രാമകൃഷ്‌ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെയാണ് നൃത്താധ്യാപികകൂടിയായ സത്യഭാമ അപകീർത്തിക്കേസ് നൽകിയത്.
സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. 2018 ജനുവരിയിൽ അബുദാബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് സംഭവം ഉണ്ടാകുന്നത്.
പരിപാടിയിൽ സത്യഭാമ വിധി കർത്താവായിരുന്നു. ഇവിടെ ഹർജിക്കാർ പരിശീലിപ്പിച്ച നർത്തകർ പിന്തള്ളപ്പെട്ടു. ഇത് ബോധപൂർവ്വമാണെന്ന് കരുതിയ ഹർജിക്കാർ സത്യഭാമയെ ഫോണിൽ ബന്ധപ്പെട്ടു. മത്സരാർത്ഥികളുടെ മുദ്രകൾ പലതും തെറ്റാണെന്നും നൃത്താധ്യാപകർക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാർക്കെതിരായ പരാമർശമെന്ന നിലയിൽ ഹർജിക്കാർ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത പരാതിക്കാർ അത് എഡിറ്റ് ചെയ്‌ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്തെന്നും സത്യഭാമ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിൻ്റെ പകർപ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.