വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം ഇനിയും തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയുൾപ്പെടെ മൂന്നുരാജ്യങ്ങൾക്ക് നാറ്റോയുടെ ഭീഷണി. ബ്രസീൽ, ചൈന എന്നിവയാണ് മറ്റു രണ്ട് രാജ്യങ്ങൾ. കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിളിച്ച് റഷ്യ- യുക്രൈൻ സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പറയണമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മൂന്നു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. യുഎസ് സെനറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമർശം.
മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിർത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു. ‘അതുകൊണ്ട് ദയവായി പുടിനെ ഫോണിൽ വിളിച്ച് സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നത്. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും’-റുട്ടെ കൂട്ടിച്ചേർത്തു.
അതേസമയം 50 ദിവസത്തിനുള്ളിൽ റഷ്യ- യുക്രൈൻ സമാധാനക്കരാറുണ്ടായില്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങൾ നൽകുമെന്നും ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതുപോലെ 50 ദിവസത്തിനകം സമാധാനക്കരാർ കൊണ്ടുവരണമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ യുഎസ് സെനറ്റർ തോം ടില്ലിസ് പ്രകീർത്തിച്ചു. എന്നാൽ 50 ദിവസമെന്ന കാലതാമസം ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 50 ദിവസത്തിനുള്ളിൽ പുടിൻ യുദ്ധം ജയിക്കാനോ, കൊലപാതകങ്ങൾ നടത്തി കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കി വിലപേശലിന് ശ്രമിക്കാനോ ശ്രമിച്ചേക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ഈ ദിവസങ്ങളിൽ എന്തു ചെയ്താലും അതൊന്നും വിലപേശലിനായി പരിഗണിക്കില്ലെന്ന് പറയണം. സമാധാന ചർച്ചകളിൽ യുക്രൈനിന് സാധ്യമായ ഏറ്റവും മികച്ച സ്ഥാനം ഉറപ്പാക്കുന്നതിന് യൂറോപ്പ് പണം കണ്ടെത്തുമെന്നും റുട്ടെ വ്യക്തമാക്കി.
കോളേജ് വിദ്യാർഥിനിയെ ഫിസിക്സ്, ബയോളജി അധ്യാപകരും സുഹൃത്തും ബലാത്സംഗം ചെയ്തു, അറസ്റ്റ്