ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാൻ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം.
യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോർന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ പിഴവാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ 4,500 അഫ്ഗാനികൾ യുകെയിൽ എത്തിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങൾ ചോർന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് രഹസ്യ പദ്ധതി രൂപികരിച്ചത്. ബ്രിട്ടിഷ് സേനയെ സഹായിച്ച പാർലമെന്റ് അംഗങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സ്വകാര്യ വിവരങ്ങള്‍ ചോർന്നവരുടെ പട്ടികയില്‍ ഉൾപ്പെടുന്നു.
സ്വകാര്യ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രതിരോധ മന്ത്രി ജോൺ ഹെയ്‌ലി ക്ഷമാപണം നടത്തി. ‘‘സ്വകാര്യ വിവരങ്ങള്‍ ചോർന്നത് ഗുരുതരമായ വീഴ്ചയാണ്. മൂന്ന് വർഷങ്ങൾക്കു മുൻപ് മുൻ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് വിവരങ്ങൾ ചോർന്നത്. പക്ഷേ, വിവരങ്ങൾ ചോർന്ന എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു.’’ – ജോൺ ഹെയ്‌ലി പറഞ്ഞു.