ന്യൂഡൽഹി: മ്യാൻമാർ ഭീകര പരിശീലന കേസിലെ പ്രതിയായ യുഎസ് പൗരൻ മാത്യു ആരോൺ വാൻഡൈക്ക് തിഹാർ ജയിലിലെ ഭക്ഷണ നിലവാരത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അമേരിക്കൻ വ്യവസായിയും മുൻ മാധ്യമപ്രവർത്തകനുമായ മാത്യു ആരോൺ വാൻഡൈക് ആണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുന്നിൽ ഹർജി നൽകിയത്. ജയിലിൽ തനിക്കു ലഭിക്കുന്ന ഭക്ഷണം അമിതമായി ഓയിലിയും കുരുമുളകേറിയതുമാണെന്നും അത് തന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് ഹർജിയിൽ അദ്ദേഹം വ്യക്തമാക്കിയത്.
കൂടാതെ തനിക്കു ചുവന്ന മാംസം, ചിക്കൻ, ചെമ്മീൻ, പാസ്റ്റ തുടങ്ങിയ ഭക്ഷണങ്ങൾ നൽകണമെന്നാവശ്യപ്പെട്ട വാൻഡൈക്ക്, സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ അനുമതി നൽകണമെന്നും ഹർജിയിൽ. അതിനായി ആവശ്യമായ സാധനങ്ങളും സൗകര്യങ്ങളും അനുവദിക്കണമെന്നുമാണ് ഇയാളുടെ അപേക്ഷ.
കൂടാതെ മേയ് 6 മുതൽ ജയിലിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ അദ്ദേഹം അത് ഒഴിവാക്കിയിരിക്കുകയാണെന്നും, ഇതോടെ ഏകദേശം 14 കിലോഗ്രാം ഭാരം കുറഞ്ഞുവെന്നും ഹർജിയിൽ പറയുന്നു. ഇന്ത്യൻ ജയിലുകളിൽ സാധാരണയായി നൽകുന്ന ഭക്ഷണം കൂടുതലായും കുരുമുളകും എണ്ണയും അടങ്ങിയതാണെന്നും, അതിനോട് തനിക്ക് പരിചയം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ ഗുരുതരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനാൽ, ആവശ്യമായ പോഷകാഹാരം ലഭിക്കാതെ വിശന്നിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തുടർച്ചയായി ശരിയായ ഭക്ഷണം ലഭിക്കാത്തതിന്റെ ഫലമായി ആരോഗ്യനില ഗുരുതരമായി ബാധിച്ചുവെന്നും, കാഴ്ചശക്തി കുറഞ്ഞതും ശരീരബലം കുറയുന്നതും പ്രതിരോധശേഷി കുറഞ്ഞതുമാണ് അനുഭവപ്പെടുന്നു. ഇതുവഴി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഡക്ഷൻ സ്റ്റൗവ്, പാത്രങ്ങൾ, ബൗളുകൾ, പ്ലാസ്റ്റിക് ചോപ്പർ, പയർവർഗങ്ങൾ, ചുവന്ന മാംസം, ചിക്കൻ, മീൻ, പാസ്റ്റ, അരി, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ്, ലെമൺ പെപ്പർ സ്പൈസ്, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, ടോണ്ഡ് മിൽക്ക്, സോയ മിൽക്ക്, ബോട്ടിൽ വെള്ളം തുടങ്ങിയവ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാൻഡൈക്കിനായി അഭിഭാഷകരായ രോഹിത് ദന്ദ്രിയാൽ, രോഹിത് ഗൗർ എന്നിവർ ഹാജരായി. എൻഐഎയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗിയും അഭിഭാഷകരായ ജതിൻ, അമിത് റോഹിലയും ഹാജരായി. പതിയാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ ജയിലധികൃതർക്ക് മറുപടി നൽകാൻ സമയം അനുവദിച്ചു. കേസ് ജൂലൈ 21ന് വീണ്ടും പരിഗണിക്കും. എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷമാണ് വാൻഡൈക്ക് തിഹാർ ജയിലിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 1 വരെ നീട്ടിയിട്ടുണ്ട്.
അതേസമയം ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് കഴിഞ്ഞ മാർച്ച് 13നാണ് മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും എൻഐഎ കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. നിരോധിത ഇന്ത്യൻ വിഘടനവാദി സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അവർക്ക് ആയുധങ്ങളും മറ്റ് സാങ്കേതിക സഹായങ്ങളും പരിശീലനവും നൽകിയതായും അന്വേഷണസംഘം ആരോപിക്കുന്നു. എകെ 47 തോക്കുകളേന്തിയ സായുധ ഭീകരരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.
ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയ 14 യുക്രെയ്ൻ പൗരന്മാരടങ്ങുന്ന സംഘം ഗുവാഹത്തിയിലേക്കും പിന്നീട് മിസോറാമിലേക്കും യാത്ര ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. അവിടെനിന്ന് അനുമതിയില്ലാതെ മ്യാൻമറിലേക്ക് കടന്ന ഇവർ, അവിടത്തെ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകിയതായും യൂറോപ്പിൽ നിന്ന് ഡ്രോണുകൾ വിഘടനവാദികൾക്ക് എത്തിക്കാൻ സഹായിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാത്യു വാൻഡൈക് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്.

















































