ചെന്നൈ: പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടിലെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സാഹസികമായ ഒരു കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാനായ എസ്.എം. രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടിനത്തുവെച്ചായിരുന്നു ചിത്രീകരണം.
അതിവേഗത്തിൽ വന്ന എസ്‌യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവിൽ ഒരുതവണ മലക്കംമറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങൾ വാഹനത്തിനടുത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.
അതേസമയം അപകടത്തിൽ തകർന്ന കാറിൽ നിന്ന് രാജുവിനെ ഉടൻ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ വിശാൽ രാജുവിന് ആദരാഞ്ജലിയർപ്പിച്ചു. രാജുവിന്റെ വിയോഗം ഉൾക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. രാജുവിനെ വർഷങ്ങളായി അറിയാമെന്നും തന്റെ ചിത്രങ്ങളിൽ ഒട്ടേറെ സാഹസികരംഗങ്ങൾ ചെയ്ത ആളാണെന്നും പറഞ്ഞ വിശാൽ രാജു ധൈര്യശാലിയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
കൂടാതെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവയും രാജുവിന് ആദരാഞ്ജലിയർപ്പിച്ചു. ഏറ്റവും മികച്ച കാർ ജമ്പിങ് സ്റ്റണ്ട് ആർട്ടിസ്റ്റായിരുന്നു രാജുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്റ്റണ്ട് യൂണിയനും ഇന്ത്യൻ സിനിമാലോകവും രാജുവിനെ മിസ് ചെയ്യുമെന്നും സിൽവ പറഞ്ഞു. അതേസമയം പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.