വടകര: യുവതിയെയും 3 വയസുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) അറസ്റ്റിലായത്. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേൽപിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയിൽ നിന്നു വടകരയിലേക്ക് പോകാൻ സജീഷിന്റെ ഓട്ടോയിൽ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. ഇതിനിടെ റോഡിൽ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് പ്രതി ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോൾ യുവതി ഭർത്താവിനെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടർന്ന് ഓട്ടോ ആയഞ്ചേരി റൂട്ടിലേക്ക് പോകുന്നതിനിടെ അമ്മ കുട്ടിയുമായി ചാടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസിൽ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. പ്രതിയുടെ വിലാസം മനസിലാക്കി വീട്ടിൽ എത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. എസ്ഐ എംകെ രഞ്ജിത്ത്, എഎസ്ഐ എ ഗണേശൻ എന്നിവർക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേൽപിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനിൽ കൊണ്ടു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.