ഭോപ്പാൽ: വിവാഹബന്ധം നിലനിൽക്കേ മറ്റൊരാളുമായി ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് (യുസിസി) ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
‘റാമിനും റഹീമിനും റോബിനും ഒരേ നിയമം’ എന്ന തത്വമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
നിലവിലെ വിവാഹബന്ധം കോടതി വഴിയുള്ള നിയമപരമായ വിവാഹമോചനത്തിലൂടെയോ മറ്റ് നിയമനടപടികളിലൂടെയോ മാത്രമേ അവസാനിപ്പിക്കാൻ കഴിയൂ. വിവാഹപ്രായം പുരുഷന്മാർക്ക് 21 വയസും സ്ത്രീകൾക്ക് 18 വയസുമായി തുടരും. പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെ എല്ലാ തലങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
സ്വത്തവകാശത്തിലും പിന്തുടർച്ചാവകാശത്തിലും പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നതും ബില്ലിന്റെ പ്രധാന സവിശേഷതയാണ്. സ്ത്രീകൾക്ക് പരിമിതമായ അവകാശം നൽകിയിരുന്ന പഴയ വ്യവസ്ഥകൾ ഇതോടെ ഒഴിവാകും.
ലിവ് ഇൻ ബന്ധത്തിൽ കഴിയുന്ന ദമ്പതികൾ ബന്ധം ആരംഭിച്ച് ഒരു മാസത്തിനകം അത് നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ബിൽ നിർദേശിക്കുന്നു. രജിസ്ട്രേഷനുള്ള പ്രായപരിധി വിവാഹത്തിനുള്ള പ്രായപരിധിക്ക് സമാനമായിരിക്കും.
മതസ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടുമെന്നും ഒരു മതവിഭാഗത്തെയും നിയമം വിവേചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ 80 ശതമാനം മുസ്ലിം സ്ത്രീകളും 40 ശതമാനം മുസ്ലിം പുരുഷന്മാരും പിന്തുണച്ചതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളെയും പ്രത്യേകിച്ച് ദുർബല ഗോത്രവിഭാഗങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജഗദീഷ്പൂരിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് ഏകകണ്ഠമായി അംഗീകാരം നൽകിയത്.

















































