പാലക്കാട്: പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ ആറ് വയസുകാരൻ സ്‌കൂൾ ബസിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ-ശ്രീദേവി ദമ്പതിമാരുടെ മകൻ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വാഹനത്തിൽനിന്ന് വീടിനു മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
പരുക്കേറ്റ ആരവിനെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.