കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു.
അതേസമയം ശരീരത്തിൽ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്തിൽനിന്ന് സിറിഞ്ച് കുത്തിവെച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. പക്ഷെ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.