ടെഹ്റാൻ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ മതവിധി പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുല്ല നാസർ മകാറീം ഷിറാസി. ഇരു നേതാക്കളെയും ‘ദൈവത്തിൻറെ ശത്രുക്കൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മതവിധി പുറപ്പെടുവിച്ചത്. യുഎസ്, ഇസ്രയേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ഒന്നിക്കണമെന്നും ആയത്തുല്ല നാസർ മകാറീം ഷിറാസി മതവിധിയിലൂടെ പറയുന്നു. കൂടാതെ ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ഇവരെ വച്ചുപൊറുപ്പിക്കാനാവില്ലെന്നും മതവിധിയിൽ പറയുന്നു.
ഷിറാസി പറയുന്നതിങ്ങനെ-
“ഒരു നേതാവിനെയോ മതപരമായ അധികാരിയെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണ്. ഇറാനിയൻ നിയമപ്രകാരം, ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നു തിരിച്ചറിയപ്പെടുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവം മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരും”.
‘‘മാത്രമല്ല ശത്രുവുമായി നടത്തുന്ന ഏതൊരു സഹകരണമോ പിന്തുണയോ ഹറാമോ നിഷിദ്ധമോ ആണ്. ഈ ശത്രുക്കളുമായി മുസ്ലിങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യരുത്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും കടമയുണ്ട്. ആ കടമകൾ അനുസരിച്ച് ഈ പോരാട്ടത്തിൽ ഏതെങ്കിലും മുസ്ലിമിന് കഷ്ടപ്പാടുകളോ നഷ്ടങ്ങളോ സംഭവിക്കുകയാണെങ്കിൽ, ദൈവമാർഗത്തിൽ പോരാടിയവർക്കുള്ള പ്രതിഫലം അവർക്ക് ലഭിക്കും’’.
അതേസമയം 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ചാണ് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത്. ഇതിനു പിന്നാലെയാണ് മതവിധി പുറത്തുവന്നത്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം പൂർണമായും ഇറാൻ നിഷേധിച്ചു.
പട്ടികയിലെ ഒന്നാമനു വെട്ട്, റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും