വയനാട്: വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ തേടി വീട്ടുകാരും നാട്ടുകാരും പോലീസും ചേർന്ന് പ്രദേശം മൊത്തം അരിച്ചുപെറുക്കിയെങ്കിലും ഒടുവിൽ വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി കിടന്നിരുന്നത്. ഇടയ്ക്ക് ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളവും കോലാഹലവും കേട്ടില്ല.
അതേസമയം ഏറെ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തിയ ആശ്വാസലാണ് ഏവരും. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് രാവിലെ 11 മണിയോടെ പരാതി എത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് സിസിടിവി അടക്കം പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല. ഈ സമയം മുറിയിൽ തുണി കൂട്ടിയിട്ടിരുന്നതിനുള്ളിൽ ഉറങ്ങുകയായിരുന്നു കുട്ടി. സമീപവാസികൾ വീട്ടിലെ പരിശോധനയ്ക്കിടെ തുണിക്കൾക്കിടയിൽ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.