ടെഹ്റാൻ: ഇറാൻ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഇറാനെ സമീപിച്ചത്.
അതേസമയം ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണുള്ളത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെടുന്നത്. മാത്രമല്ല സമാധാന ചർച്ചയ്ക്ക് തയാറല്ലെന്നു നേരത്തെ ഇറാൻ അറിയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകൾ. ഇന്ത്യൻ പൗരരോട് വ്യക്തിവിവരങ്ങൾ സമർപ്പിക്കാൻ എംബസി അഭ്യർഥിച്ചു. എക്സ് അക്കൗണ്ടിൽ പൂരിപ്പിക്കാനുള്ള ഫോം ഉണ്ട്.
അതുപോലെ, ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ എംബസി അധികൃതർ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂർ ഹെൽപ്‌ലൈനും പ്രവർത്തിക്കുന്നു. വിദ്യാർഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യൻ പൗരന്മാരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേൽ അധികൃതരുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദേശിച്ചു.
ഹെൽപ്‌ലൈൻ നമ്പറുകൾ:
+98 9128109115, +98 9128109109
വാട്സാപ് നമ്പറുകൾ:
+98 9010144557
+98 9015993320
+91 8086871709