കൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം വർധിച്ചു.
ഇതോടെ കേരളത്തിൽ, ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തിൽ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയർഫൈബർ സേവനം വ്യക്തമായ വിപണി നേതാവായി ഉയർന്നു. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാർച്ചിലെ 107187 ൽ നിന്ന് ഏപ്രിലിൽ 112682 ആയി ഉയർന്നു.
2025 ഏപ്രിലിൽ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളർച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റർ ജിയോ ആണ്. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേർത്തത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) കണക്കിൽ 50 ലക്ഷത്തിലധികം കൂട്ടിച്ചേർക്കലുകൾ നടത്തുന്നത്.അതേസമയം വിഐ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.
ദേശീയ തലത്തിൽ, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസ് വിപണിയിൽ ജിയോ ആധിപത്യം തുടരുന്നു. 2025 ഏപ്രിൽ, മൊത്തത്തിലുള്ള ഫിക്സഡ് ബ്രോഡ്‌ബാൻഡ് വളർച്ചയ്ക്ക് ഒരു റെക്കോർഡ് മാസമായിരുന്നു. ജിയോയുടെ വയർലൈൻ, ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങൾ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്.
ഈ മാസം ദേശീയതലത്തിൽ ജിയോ മൊത്തം 26.44 ലക്ഷം വരിക്കാരെ ചേർത്തു. ഇതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.24 കോടിയിലധികമായി. 40.76% വിപണി വിഹിതവുമായി മൊബൈൽ വിഭാഗത്തിൽ ജിയോ മുന്നിലാണ്. 33.65% (ഏകദേശം 39 കോടി ഉപയോക്താക്കൾ) വിപണി വിഹിതവുമായി എയർടെൽ രണ്ടാം സ്ഥാനത്തും, 17.66% (20.47 കോടി ഉപയോക്താക്കൾ) വിപണി വിഹിതവുമായി വോഡഫോൺ ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും മൊത്തം 7.84% വിഹിതമാണുള്ളത്.