തൃശൂർ: ലോകകപ്പിനിടെ ഉണ്ടായ വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരനെ ഒരു സംഘം യുവാക്കൾ മുളവടിക്ക് മർദിച്ചതായി പരാതി. മാള അന്നമനട കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ് മർദനമേറ്റത്. 33 കെവി സബ്സ്റ്റേഷനിലാണ് ആക്രമണം നടന്നത്.
ഇവിടുത്തെ താൽക്കാലിക ജീവനക്കാരൻ നിധിനെ ഒരു സംഘം യുവാക്കൾ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുളവടി ഉപയോഗിച്ചാണ് ഇവർ നിധിനെ മർദിച്ചത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ മത്സരത്തിന് മുമ്പ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയിരുന്നു. പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം കേരളത്തിൽ പല ഇടങ്ങളിൽ ഫുട്‌ബോൾ മത്സരത്തിനിടെ കറണ്ട് പോയതിൽ പ്രതിഷേധം നടന്നിരുന്നു. തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചിരുന്നു. എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർക്കട്ട്. അതുപോലെ മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിലും ഡിവൈഎഫ്‌ഐ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചിരുന്നു.

















































