സൂറത്ത്∙ പതിമൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അധ്യാപികയുടെ ഗർഭം അലസിപ്പിച്ചു. എന്നാൽ പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിൻറെ സാംപിളുകൾ ഡിഎൻഎ ടെസ്റ്റിന് അയച്ചു. കഴിഞ്ഞദിവസം സ്മിമെർ ആശുപത്രിയിലെത്തിച്ചാണ് 23 വയസുകാരിയായ പ്രതിയുടെ ഗർഭം അലസിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയുടെ ഹർജിയിൽ ഗർഭം അലസിപ്പിക്കാൻ സ്പെഷൽ പോക്സോ കോടതി ജഡ്ജി ആർ.ആർ.ഭട്ട് അനുമതി നൽകിയത്.
നിലവിൽ സൂറത്ത് സെൻട്രൽ ജയിലിലെ ജുഡൂഷ്യൽ കസ്റ്റഡിയിലാണ് യുവതിയുള്ളത്. അതേസമയം അമിതമായ രക്തസ്രാവം മൂലം യുവതി ആശുപത്രിയിൽ അഡ്മിറ്റായി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റും. താൻ 13 വയസുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് അധ്യാപികയുടെ മൊഴി. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.
കുട്ടിയുമായി അധ്യാപിക സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിലെത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി. രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. അധ്യാപികയുടെ വീട്ടിൽ വച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും കുട്ടിയുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്ന് പോലീസ് പറയുന്നു. തന്റെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു. അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.