ന്യൂഡൽഹി: ശ്രീനഗറിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകൾ. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ഭീകരർ ലക്ഷ്യമിടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശ്രീനഗറിൽ പോലീസിലെ ഉന്നതർ ക്യാംപ് ചെയ്തിരുന്നു. ഡാച്ചിഗാമിലും നിഷാദിലും സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ആയിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഇതേതുടർന്നു വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഏപ്രിൽ 22ന് പോലീസ് ഓപ്പറേഷൻ അവസാനിപ്പിച്ചു. എന്നാൽ അതേ ദിവസമാണ് പഹൽഗാമിൽ 26 ടൂറിസ്റ്റുകൾ ഭീകരരുടെ വെടിയേറ്റു മരിച്ചത്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം ഭീകരർക്ക് ഇപ്പോഴും പ്രദേശവാസികളിൽനിന്നു സഹായം ലഭിക്കുന്നുവെന്ന സംശയം സുരക്ഷാ സേനയ്ക്കുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സ്ഥിതിഗതികൾ വിവരിച്ചു.