‘താമരശ്ശേരി: ‘‘ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ… എഴുന്നേൽക്ക്, ‘‘ഷഹബാസേ എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ, ഞാനാ അൻസാഫാണെടാ’’ അവരെന്തിനാടാ നിന്നെ കൊന്നുകളഞ്ഞത്’’ നെഞ്ചുപൊട്ടിയുള്ള കൂട്ടുകാരൻ അൻസാഫിന്റെ കരച്ചിലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച ചുങ്കം കടവൂർ മദ്രസഹാളിലെ ആൾക്കൂട്ടം ഉള്ളുലഞ്ഞ് കണ്ണീർവാർത്തു. കൂട്ടുകാരന്റെ ചങ്കുപൊട്ടിയുള്ള കരച്ചിൽ കണ്ട് ‘‘ഓൻ നമ്മടെ കൂടെയുണ്ട് എവിടെയും പോയിട്ടില്ലെടാ…’’ എന്ന് ഒപ്പമുണ്ടായിരുന്ന സൽമാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെയും കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഏതാനും ദിവസം മുൻപ് തോളിൽ കയ്യിട്ട് സൊറ പറഞ്ഞ് ചിരിച്ചുല്ലസിച്ച് യാത്ര പറഞ്ഞ പ്രിയ കൂട്ടുകാരൻ ഇന്നില്ലെന്ന് ഈ സഹപാഠികൾക്ക് ഓർക്കാൻ കൂടിയായില്ല…
പൂനൂരിലെ ട്യൂഷൻ സെൻററിൽ സഹപാഠികളാണ് ഷഹബാസും അൻസാഫും. ‘‘തലേദിവസം അവനെ ഞാൻ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല, അറിഞ്ഞിരുന്നെങ്കിൽ അവനെ ഒറ്റയ്ക്കുവിടുമായിരുന്നില്ല…’’ -ഷഹബാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടാനാകാതെ പലപ്പോഴും വാക്കുകൾ മുറിഞ്ഞുപോയ്ക്കോണ്ടിരുന്നു.
ഏതാനും ദിവസം മുൻപ് വരെ തങ്ങളോടു കൂടിയുണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ ജീവനറ്റുകിടക്കുന്ന കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു സഹപാഠികൾക്ക്. അവരെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു നാട്ടുകാർ. അവരെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമ്പോൾ വട്ടോളി എംജെഎച്ച്എസ്എസ് അധ്യാപകരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. ‘‘നിഷ്കളങ്കതയുള്ള പാവം മോനായിരുന്നു ഷഹബാസ്’’ കെമിസ്ട്രി അധ്യാപിക സെലീനയുടെ വാക്കുകൾ. ‘ക്ലാസിൽ അച്ചടക്കമുള്ള കുട്ടിയായിരുന്നു. പ്രശ്നക്കാരുടെ കൂട്ടത്തിലുമല്ല. കഴിഞ്ഞവർഷത്തെ ക്ലാസ് ലീഡറായിരുന്നു. എല്ലാത്തിലും സജീവമായിരുന്നു.പഠനത്തിലും മിടുക്കൻ. മോഡൽ പരീക്ഷയുടെ മീറ്റിങ് ശനിയാഴ്ച നടക്കാനിരുന്നതാണ്. അപ്പോഴാണ് സംഭവം. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയല്ലേ കുട്ടികൾ കൊല്ലുന്നത്. മരിച്ചുകിടക്കുന്ന മുഖംകണ്ടാൽ അവനാണെന്ന് തോന്നുകയില്ല. നീരുവച്ച് വല്ലാതെയായിട്ടുണ്ട്. ഫോട്ടോയിൽ കാണുന്നതാണ് യഥാർഥമുഖം. ഞങ്ങളുടെ ഷഹബാസിനെ അങ്ങനെ ഓർക്കാനാണ് ഞങ്ങൾക്കും ഇഷ്ടം’- ടീച്ചർ പറയുമ്പോൾ കേട്ടുനിന്നവരുടെ മനസിടറി.