തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്.
34 കേസുകളിലായി ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് അനന്തു നടത്തിയിരിക്കുന്നത്. കൂടാതെ പ്രധാനപ്രതി അനന്തുകൃഷ്ണനിൽനിന്നു സംഭാവനയായി പണം സ്വീകരിച്ചവരുടെയും മൊഴി എടുക്കും. അതേസമയം നേതാക്കളടക്കമുള്ള ഉന്നതർ പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും സ്വന്തം ഐക്ലൗഡിൽ സൂക്ഷിച്ചതിന്റെ പാസ്‌വേഡ് അനന്തു കൃഷ്ണൻ പോലീസിനു നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കപ്പെടുന്നതോടെ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ചൊവ്വാഴ്ച രാവിലെ വരെ 385 എഫ്‌ഐആറുകളാണ് റജിസ്റ്റർ ചെയ്തിക്കുന്നത്. ഓരോ ദിവസം കഴിയും തോറും കേസുകളിലെ എണ്ണം വർധിക്കുകയാണ്. ഇതോടെ വ്യാപകമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു നടത്തേണ്ടിവരിക. കേസിൽ അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികൾ. കൂടാതെ ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും. തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറിയ കേസുകളിൽ ഏഴെണ്ണത്തിൽ ആനന്ദകുമാറും പ്രതിയാണ്.
അതേസമയം പരാതിക്കാർക്കു മുഴുവൻ പണം തിരിച്ചു നൽകണമെങ്കിൽ 300 കോടി രൂപയെങ്കിലും പ്രതികൾ കണ്ടെത്തേണ്ടി വരുമെന്നാണു പോലീസ് പറയുന്നത്. കൂടാതെ രണ്ട് കോടിയിലേറെ രൂപ കിട്ടാനുള്ളതായി ഇലക്ട്രിക് സ്‌കൂട്ടർ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്.
ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് കൂട്ടുകൂടാനില്ല, ജയിക്കാൻ ഞങ്ങൾ ഒറ്റക്ക് മതി, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തും- മമത ബാനർജി