തൃശ്ശൂർ: തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം യുവതി തടസസപ്പെടുത്തിയതിനു കാരണം അയൽവാസിയുടെ പറമ്പിലെ ‘ചക്ക’. 13 പേർ മരിച്ച വെടിക്കെട്ടുദുരന്തം സംബന്ധിച്ച പത്രസമ്മേളനം നടത്താനെത്തിയ മന്ത്രിമാർക്കു മുന്നിലാണ് ചക്കപ്രശ്‌നവുമായി എത്തിയ യുവതി പ്രതിഷേധിച്ചത്.
കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. പിന്നാലെ പത്രസമ്മേളനം നടക്കുന്ന കോൺഫറൻസ് ഹാളിലേക്കു കയറിയ യുവതി തന്റെ പ്രശ്‌നത്തിൽ തീരുമാനം വേണമെന്ന ആവശ്യമായി മന്ത്രിമാർക്കു മുന്നിൽ ടേബിളിൽ ചാരി നിന്നു. ”മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ” എന്നു യുവതി മന്ത്രിമാരോട് തർക്കിക്കുകയും ചെയ്തു.
ഈ സമയം മന്ത്രി ആർ. ബിന്ദു പരാതികൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയിട്ടും ഹാളിൽനിന്ന് പുറത്തുകടക്കാൻ യുവതി തയ്യാറായില്ല. പത്രസമ്മേളനം കഴിഞ്ഞിട്ടു സംസാരിക്കാമെന്ന മന്ത്രിയുടെ വാക്കുകൾക്കു മുന്നിലും യുവതി അമ്പിനും വില്ലിനും വഴങ്ങിയില്ല. ഒടുവിൽ വനിതാ പോലീസെത്തി യുവതിയെ മാറ്റിയശേഷമാണ് പത്രസമ്മേളനം നടത്തിയത്.















































