അലബാമ: ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം തൻറെ സുഖവിവരങ്ങൾ അടിക്കടി അന്വേഷിച്ച് ശല്യപ്പെടുത്തിയെന്ന കാരണത്താൽ യുഎസിൽ അറുപത്തിയഞ്ചുകാരി ഭർത്താവിനെ വെടിവെച്ച് കൊന്നു. അലബാമയിലെ റസ്സൽവില്ലിൽ താമസിക്കുന്ന ഷേരി മിച്ചൽ ക്ലട്ട്സ് (65) ആണ്, 15 വർഷമായി ഒന്നിച്ച് ജീവിച്ചിരുന്ന ഭർത്താവ് തിമോത്തി ക്ലട്ട്സിനെ (69) കൊലപ്പെടുത്തിയത്.
സംഭവത്തിൽ ഷെറി മിച്ചൽ-ക്ലട്ട്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. 911-ൽ വിളിച്ചാണ് ഷെറി തന്നെ പോലീസിനെ വിവരം അറിയിച്ചതെന്നും, പോലീസെത്തുമ്പോൾ വീട്ടിലെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ടിമോത്തിയെ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. നെഞ്ചിലേറ്റിയ ഒരു വെടിയുണ്ടയാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ആദ്യം നൽകിയ വിവരത്തിൽ ഭർത്താവിൽ നിന്ന് ഭീഷണി വന്നതോടെയാണ് വെടിവെച്ചതെന്ന് ഷെറി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ വ്യത്യസ്തമായ വിശദീകരണമാണ് പുറത്തുവന്നതെന്ന് ഫ്രാങ്ക്ലിൻ കൗണ്ടി ഷെരീഫ് ഷാനൺ ഒലിവർ അറിയിച്ചു. രണ്ട് ആഴ്ച മുമ്പ് ഓപ്പൺ ഹാർട്ട് സർജറി നടത്തിയതിനുശേഷം വിശ്രമത്തിലായിരുന്ന ഷെറിക്ക് ഭർത്താവ് നിരന്തരം പരിശോധിക്കാൻ മുറിയിലേക്ക് വരുന്നതിൽ അസഹ്യമായി തോന്നിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഭർത്താവ് വീണ്ടും മുറിയിലേക്ക് വന്നേക്കാമെന്ന കരുതലിൽ തോക്ക് എടുത്തുവെച്ചിരുന്നുവെന്നും, എന്നാൽ അദ്ദേഹം മുറിയിലേക്ക് വരാതിരുന്നതിനാൽ താനാണ് പുറത്തേക്ക് പോയി കസേരയിൽ ഇരുന്നിരുന്ന ഭർത്താവിനെ വെടിവെച്ചതെന്നുമാണ് അന്വേഷണസംഘത്തോട് ഷെറി സമ്മതിച്ചതായി അധികൃതർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഷെറിയെ ഫ്രാങ്ക്ലിൻ കൗണ്ടി ജയിലിൽ പ്രവേശിപ്പിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. ഇവർക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. സംഭവത്തിന്റെ പിന്നിൽ മറ്റേതെങ്കിലും മാനസികമായോ ആരോഗ്യപരമായോ ഘടകങ്ങൾ ഉണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

















































