ന്യൂഡൽഹി: മൈക്രോ ഫിനാൻസ് കേസിലും എസ്എൻഡിപി യൂണിയൻ നേതാവ് കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തനിക്കെതിരായ നീക്കങ്ങൾ നടത്തുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനാണെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശമുണ്ടായത്.
മൈക്രോഫിനാൻസ് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ, ആത്മഹത്യ ചെയ്ത കെ.കെ.മഹേശനെ അധിക്ഷേപിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ഒരുഗതിയും പരഗതിയും ഇല്ലാത്തവൻ എന്നാണ് മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേറ്ററായിരുന്നത് മഹേശനെ പരിഹസിച്ച് വെള്ളാപ്പള്ളി ചോദിച്ചു. എസ്എൻ ട്രസ്റ്റ് താൻ ഇനിയും ഭരിക്കും. തന്നെ വേട്ടയാടുന്നത് സമുദായത്തിലെ കുലംകുത്തികളാണ്. സിബിഐ അടക്കം ആര് വിചാരിച്ചാലും തന്നെ തൊടാനാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ചു.
അതുപോലെ വിഎം സുധീരൻ കഴിഞ്ഞ 30 വർഷമായി തന്നെ വേട്ടയാടുകയാണെന്നും പണ്ട് ആലപ്പുഴയിൽനിന്ന് സുധീരനെ രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിൽ തനിക്ക് പങ്കുള്ളതിന്റെ വിരോധമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സുധീരൻ കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്. രാഷ്ട്രീയത്തിൽ എങ്ങും എത്താതെ വീലെല്ലാം പഞ്ചറായി ഓടാനും ഓടിക്കാനും കഴിയാതെ തുരുമ്പുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ് സുധീരനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
അതുപോലെ സുധീരൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് താൻ വർഗീയ പ്രസംഗം നടത്തിയെന്ന് എഴുതിക്കൊടുത്തതിനാലാണ് തനിക്കെതിരെ അന്ന് കേസ് എടുത്തത്. ആ ഒറ്റക്കാരണം കൊണ്ടാണ് കോൺഗ്രസിനു പത്തുകൊല്ലം ഭരണത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നത്. തന്റെ പ്രസംഗത്തിൽ വർഗീയതയില്ലെന്നും പറഞ്ഞതാണ് സത്യമെന്നും പിന്നീട് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോൾ, കോൺഗ്രസിനെ ജയിപ്പിച്ചത് താനാണെന്ന ഭാവത്തിൽ വി.ഡി. സതീശന്റെ പുറകെ നടക്കുകയാണ് സുധീരനെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

















































