ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. ഇരുവരുടെയും അടുത്ത സൗഹൃദം ഇന്ത്യയ്ക്കും ആഗോള സ്ഥിരതയ്ക്കും ദോഷം ചെയ്യുന്നതാണ് എന്നായിരുന്നു ഖർഗെയുടെ വാദം. പ്രധാനമന്ത്രി മോദി രാജ്യത്തെ നശിപ്പിക്കുകയാണ്. അതുപോലെ ട്രംപ് ലോകത്തെയാകെയും നശിപ്പിക്കുകയാണ്. ഒരാൾ രാജ്യത്തെ നശിപ്പിക്കുമ്പോൾ മറ്റേയാൾ ലോകത്തെ നശിപ്പിക്കുന്നു. എന്നിട്ട് ഇരുവരും മൈ ഗുഡ് ഫ്രണ്ട്, മൈ ഗുഡ് ഫ്രണ്ട് എന്ന് പറഞ്ഞ് നടക്കുകയാണ്’- ഖർഗെ പറഞ്ഞു.
അതുപോലെ മോദിയും ട്രംപും തമ്മിലുളള ബന്ധം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നത്, ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നില്ല എങ്കിൽ എണ്ണവില ഇത്രയധികം ഉയരുമായിരുന്നില്ല എന്നും ട്രംപുമായുളള ബന്ധം കാരണം മോദി ഇന്ത്യയുടെ പരമ്പരാഗത വിദേശനയ സമീപനം ഉപേക്ഷിച്ചുവെന്നും ഖർഗെ കുറ്റപ്പെടുത്തി.
‘പ്രധാനമന്ത്രി ഡോണൾഡ് ട്രംപിനെ ഒരു സുഹൃത്തായാണ് കാണുന്നത്. അതുകൊണ്ട് അദ്ദേഹം നമ്മുടെ ചേരിചേരാ നയം ഉപേക്ഷിച്ചു. നെഹ്‌റുവിന്റെ കാലത്ത് നമ്മൾ നിഷ്പക്ഷരായിരുന്നു. ആ നിഷ്പക്ഷത നമ്മെ സഹായിച്ചിരുന്നു. എല്ലാവരും നമുക്കൊപ്പം നിലകൊണ്ടിരുന്നു. ആ ചേരിചേരാ നയം ഉപേക്ഷിക്കപ്പെട്ടെന്നും ഇപ്പോൾ മോദി എല്ലാ രാജ്യങ്ങളിലും ചുറ്റിസഞ്ചരിച്ച് ട്രംപ് എന്റെ സുഹൃത്താണ്, ട്രംപ് എന്റെ സുഹൃത്താണ് എന്ന് പറയുകയാണെന്നും ഖർഗെ പറഞ്ഞു. പ്രധാനമന്ത്രി എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം നമ്മെ കുഴപ്പത്തിലാക്കുകയും നമ്മുടെ കഴുത്തിൽ കുരുക്കിടുകയുമാണ് ചെയ്തതെന്നും ഖർഗെ കുറ്റപ്പെടുത്തി.

















































