തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ യുഎസ് സൈന്യത്തിന്റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ. യുഎസ് സൈന്യം ഉപയോഗിക്കുന്ന ഏറ്റവും ആധുനികവും സ്മാർട്ടുമായ ആളില്ലാ മുങ്ങിക്കപ്പലുകളിലൊന്നായ ‘ഡൈവ്-എൽഡി’ (Dive-LD) ആണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വളരെ സങ്കീർണമായ രഹസ്യാന്വേഷണ നീക്കത്തിലൂടെയാണ് ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതെന്ന് ഇറാൻ നാവികസേന വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിന് മുകളിൽ പറന്നിരുന്ന യുഎസ് സൈന്യത്തിന്റെ എംക്യു-9 റീപ്പർ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായും IRGC അവകാശപ്പെട്ടു.
ഇറാന്റെ അവകാശവാദത്തിന് പിന്നാലെ യുഎസ് സൈന്യവും പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക ജലപരിധിയിൽ നിരീക്ഷണ ദൗത്യത്തിനിടെ ഒരു ആളില്ലാ അണ്ടർവാട്ടർ ഡ്രോൺ ‘തകരാറിലായതായി’ പെന്റഗൺ വക്താവ് അറിയിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തതായി പറയുന്ന അതേ ഉപകരണമാണോ ഇതെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തെ സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ജലപരിധി പരിശോധിക്കുന്നതിനിടെയാണ് ഡ്രോൺ തകരാറിലായതെന്ന് പെന്റഗൺ വ്യക്തമാക്കിയത്. തകരാറിലായത് പഴയ മോഡലിലുള്ള ഉപകരണമായിരുന്നെന്നും അതിൽ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനങ്ങളോ രഹസ്യ സോണാർ, റഡാർ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.
കടലിന്റെ വിശാലമായ മേഖലകൾ നിരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ശത്രുരാജ്യങ്ങളുടെ കപ്പലുകളും അന്തർവാഹിനികളും നിരീക്ഷിക്കുന്നതിനുമായി ആളില്ലാ നാവിക സംവിധാനങ്ങളിൽ യുഎസ് വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. സൈനികരെ നേരിട്ട് അപകടത്തിലാക്കാതെ ഇത്തരം ദൗത്യങ്ങൾ നിർവഹിക്കാമെന്നതാണ് ആളില്ലാ സംവിധാനങ്ങളുടെ പ്രധാന നേട്ടം.
യുഎസ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, ആൻഡുറിൽ വികസിപ്പിച്ച ഡൈവ്-എൽഡിക്ക് ഒരു തവണ ബേസിലേക്ക് മടങ്ങാതെ പരമാവധി 10 ദിവസം വരെ പ്രവർത്തിക്കാൻ കഴിയും. ഏകദേശം 6,000 മീറ്റർ വരെ ആഴത്തിൽ സഞ്ചരിക്കാനും ഇതിന് ശേഷിയുണ്ടെന്നാണ് വിവരം. 2024ലെ റിപ്പോർട്ടുകൾ പ്രകാരം ഒരു ഡൈവ്-എൽഡി യൂണിറ്റിന് ഏകദേശം 25 ലക്ഷം ഡോളറാണ് വില.
ഇതിനിടെ, ഇറാൻ റെവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പലിനെ ആക്രമിക്കാൻ നടത്തിയ രണ്ട് ശ്രമങ്ങൾക്ക് മറുപടിയായാണ് ടാങ്കറുകൾക്കെതിരെ ആക്രമണം നടത്തിയതെന്നാണ് CENTCOM നൽകുന്ന വിശദീകരണം.
കൂടാതെ ഇറാനെതിരായ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനക്കമ്പനികളെ കൂടി പ്രത്യേകമായി ഉപരോധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും നടപടി സ്വീകരിച്ചു. ഇറാനിയൻ വാണിജ്യ വിമാനക്കമ്പനികൾ ഭരണകൂടത്തിന്റെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി പിന്തുണ നൽകുന്നുവെന്നാണ് യുഎസിന്റെ ആരോപണം.
ഐആർജിസി സ്വകാര്യ വിമാനക്കമ്പനികളുടെ മറവിൽ ആയുധങ്ങൾ വാങ്ങുന്നതിനും കൈമാറുന്നതിനും സൈനിക ഉദ്യോഗസ്ഥരെ മാറ്റിപ്പാർപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ടെന്നും യുഎസ് ആരോപിച്ചു. 2011 ഒക്ടോബറിലാണ് യുഎസ് ആദ്യമായി ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. പിന്നീട് മഹാൻ എയറുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
യുഎസ് ഉൽപ്പാദിപ്പിച്ച വിമാനങ്ങളും സെൻസിറ്റീവ് സാങ്കേതികവിദ്യകളും സ്വന്തമാക്കാൻ ഇറാൻ ഉപയോഗിക്കുന്ന രഹസ്യ കമ്പനികൾ, വിദേശ ഇടനിലക്കാർ, വ്യാജ ചരക്ക് കൈമാറ്റ മാർഗങ്ങൾ എന്നിവയ്ക്കെതിരെയും പുതിയ ഉപരോധം ലക്ഷ്യമിടുന്നതായി യുഎസ് വ്യക്തമാക്കി.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രാജ്യത്തിന്റെ പ്രതിരോധ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. ആക്രമണകാരികൾ പൂർണമായും പശ്ചാത്തപിക്കുന്നതുവരെ ശക്തമായ പ്രതിരോധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ഇറാൻ എപ്പോഴും എതിരാണെന്നും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും ജനങ്ങളുടെ താൽപര്യങ്ങളും ഉറപ്പാക്കാൻ യുദ്ധോന്മാദം ഒഴിവാക്കേണ്ടതുണ്ടെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Footage released by Iranian media shows what the IRGC claims is an American Dive-LD unmanned submarine captured today. Iran says the vessel is now in its possession. pic.twitter.com/POWlEHHnd5
— Open Source Intel (@Osint613) September 8, 2026






