അരീക്കോട്: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കിടുന്നതിനിടെ ഭാര്യയുടെ ദേഹത്തേക്ക് അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ തിളച്ച വെള്ളം പുറകിലുണ്ടായിരുന്ന എട്ടുവയസുകാരിയായ മകളുടെ ദേഹത്താണു വീണത്.
കാലിന് ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞിനെ പിതാവ് മജു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെനിന്ന് മുങ്ങി. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ജില്ലാ പോലീസ് ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, അരീക്കോട് ഇൻസ്‌പെക്ടർ സി.ആർ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതി ഒളിവിൽ താമസിച്ചിരുന്ന ചുണ്ടത്തുപൊയിലിൽനിന്നാണു പിന്നീട് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






