മസ്കറ്റ്: ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, യൂറോപ്യൻ യുണിയന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ ആകെ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഒമാൻ തീരത്തിന് സമീപം കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികൾക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.






