ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇന്ത്യയെ അപമാനിക്കുന്ന പരാമർശങ്ങളിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയെ “ഹെൽ-ഹോൾ” എന്ന് വിശേഷിപ്പിച്ച പോസ്റ്റിനെതിരെ വിദേശകാര്യ മന്ത്രാലയം (MEA) കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.
ട്രംപിനെ നേരിട്ട് പരാമർശിക്കാതെ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞതിങ്ങനെ- “അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും ഞങ്ങൾ കണ്ടു. ഈ പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും പങ്കിട്ട താൽപ്പര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ അവ തീർച്ചയായും പ്രതിഫലിപ്പിക്കുന്നില്ല.”
അതേസമയം ട്രംപ് ഇന്നലെ കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് നടത്തിയ വിവാദ പരാമർശങ്ങളടങ്ങിയ ഒരു പോഡ്കാസ്റ്റിന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
എന്നാൽ വിവാദം ശക്തമായതോടെ, അമേരിക്കൻ എംബസി വിശദീകരണവുമായി രംഗത്തെത്തി. ട്രംപ് ഇന്ത്യയെ മഹത്തായ രാജ്യം എന്നും, എന്റെ നല്ല സുഹൃത്ത് നേതൃത്വം നൽകുന്ന രാജ്യം എന്നും ട്രംപ് വിശേഷിപ്പിക്കുന്നുവെന്ന് എംബസി വ്യക്തമാക്കി. ഇത് വിവാദം ശമിപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, അമേരിക്കയിലെ പ്രമുഖ സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ട്രംപിന്റെ നടപടിയെ ശക്തമായി വിമർശിച്ചു. ഇത്തരം പോസ്റ്റുകൾ വിദ്വേഷവും വർഗീയതയും വളർത്താനിടയാക്കുമെന്നും, ഇതിനകം തന്നെ ഉയർന്ന നിലയിൽ നിൽക്കുന്ന വിദ്വേഷ പ്രവണതകളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ബിജെപി നേതാവ് പ്രിയങ്ക ചതുർവേദിയും വിഷയത്തിൽ പ്രതികരിച്ചു. ട്രംപിന്റെ പരാമർശങ്ങൾ കടുത്തതാണെന്നും, അത് താൻ യാത്രയ്ക്കിടെ വായിച്ചതായും അവർ പറഞ്ഞു. മാത്രമല്ല ഇന്ത്യ- അമേരിക്ക ബന്ധത്തിൽ വലിയ സ്വാധീനം ചെലുത്താവുന്ന ഈ വിവാദം, അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി തുടരുകയാണ്.


















































